മണിമല സ്വദേശിയുടെ മൃതദേഹമാണ് ജീർണിച്ചത്.
പ്രവർത്തിക്കാത്ത ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു എന്നാണറിയുന്നത്. ബന്ധുക്കള്‍ എത്തിയപ്പോള്‍ ദുർഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്. തുടർന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
മണിമല സ്വദേശി ജോമി ജോസഫിന്റെ മൃതദേഹമാണ് അഴുകിയത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയ്ക്കാണ് മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയത്. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്താനായി പുറത്തെടുത്തപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം ചീര്‍ത്ത നിലയിലായിരുന്നു.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ജീവനക്കാർക്ക് വീഴ്ചപറ്റിയെന്നാണ് കണ്ടെത്തല്‍. 2 ഫ്രീസറുകളാണ് കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ഉണ്ടായിരുന്നത് അതില്‍ ഒരെണ്ണം കഴിഞ്ഞ കുറെ നാളുകളായി തകരാറിലാണ്. ജീവനക്കാർ കേടായ ഫ്രീസറിലാണ് ജോമിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. തിങ്കളാഴ്ച മൃതദേഹം സംസ്ക്കരിക്കും.വലിയ വീഴ്ചയാണ് ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഇവർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
