കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് ഒറ്റപ്പാലത്ത് പികെ ശശിയുടെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നൂറിലധികം സീറ്റുകൾ നേടി നമ്മൾ വിജയിക്കുമ്പോൾ ഒറ്റപ്പാലത്ത് മുന്നിൽ നിന്നു നയിക്കാൻ പി കെ ശശി ഉണ്ടാകും. തെങ്ങിൻ തോപ്പാണ് അദ്ദേഹത്തിന്റെ ചിഹ്നം. പക്ഷേ കൈയാണ് ചിഹ്നം എന്ന് നമ്മൾ മനസ്സിൽ വിചാരിക്കണമെന്നും സതീശൻ പറഞ്ഞു. ഒറ്റപ്പാലം യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശൻ.
നമ്മൾ വലിയൊരു യുദ്ധത്തിന്റെ നടുവിലാണ്. ഈ മഹായുദ്ധം നമ്മൾ ജയിക്കും. നൂറിലധികം സീറ്റുകൾ നേടും. ഞങ്ങളുടെ കൈയിൽ ബോർഡൊന്നും വയ്ക്കാൻ അത്ര പൈസയില്ല. പിണറായി വിജയന്റെ ഫ്ലക്സ് ബോർഡുകൾ കണ്ടാൽ വോട്ട് യു ഡി എഫിന് കിട്ടുമെന്നാണ് ആളുകൾ പറയുന്നത്. 2011 മുതൽ 2016 വരെ 5 കൊല്ലം കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ 5 ലക്ഷം വീടുകൾ നൽകി. പത്തു കൊല്ലം കൊണ്ട് ഞങ്ങൾ അഞ്ചു ലക്ഷം വീടുകൾ പണിതു എന്ന് എൽ ഡിഎഫ് പറയുന്നു. തള്ളി മറിക്കുകയാണ്. 2011 – 16 ലെ കണക്കു പുറത്തുവിടാൻ ഞങ്ങൾ വെല്ലുവിളിക്കുകയാണ്. തീവ്ര വലതുപക്ഷ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും വി ഡി സതീശൻ പറഞ്ഞു.
പിണറായി വിജയന് ഭാഷാ പണ്ഡിതനുള്ള അവാർഡ് നൽകണം. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി, എൻ കെ പ്രേമചന്ദ്രനെ പരനാറി, 51 വെട്ട് വെട്ടിക്കൊന്ന ടി പി ചന്ദ്രശേഖരനെ കുലംകുത്തി, ഒടുവിൽ ജി സുധാകരനെ ചെറ്റ. ഇതിനെയൊക്കെ എതിർത്തത് കൊണ്ടാണ് പി കെ ശശി ഇപ്പോൾ ഇവിടെയിരിക്കുന്നത്. എല്ലാം കഴിഞ്ഞപ്പോൾ ബി ജെ പിയുമായിട്ടുള്ള എർപ്പാടാണ്. അയ്യപ്പന്റെ സ്വർണം കട്ടവർ ഇപ്പോഴും സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ഇരിക്കുകയാണ്. റാന്നിയിലെ എൻ ഡി എ സ്ഥാനാർഥി പറയുകയാണ് ശബരിമല സ്വർണക്കൊള്ള ചർച്ചയാക്കില്ല എന്ന്. എന്തിനാണ്, പരസ്പ്പരം സഹായിക്കാൻ. തൃപ്പൂണിത്തുറയിലും ഇതു തന്നെ. പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിച്ചു. പകരം ഇ ഡി കരുവന്നൂരിൽ സി പി എമ്മിനെ സഹായിച്ചു, പിന്നെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ ഇ ഡി അവിടേക്ക്. ഈ ഡീൽ നമ്മൾ പൊളിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു
