ഏപ്രില്‍ 1 മുതല്‍ എ ടി എം നിയമങ്ങളില്‍ മാറ്റം വരുന്നതായി വിവരം. എ ടി എം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍ പരിധി, സര്‍വീസ് ചാര്‍ജുകള്‍ എന്നിവയിലാണ് ബാങ്കുകള്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
എച്ച് ഡി എഫ് സി ബാങ്ക്
ഏപ്രില്‍ 1 മുതല്‍ എ ടി എമ്മുകളില്‍ നിന്ന് യു പി ഐ അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ പ്രതിമാസ സൗജന്യ എ ടി എം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച് ഡി എഫ് സി ബാങ്ക് അറിയിച്ചു. ഈ പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു. സൗജന്യ ഇടപാട് പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് ഓരോ പിന്‍വലിക്കലിനും 23 രൂപയും ബാധകമായ നികുതികളും ഈടാക്കും.
നിലവില്‍, സ്വന്തം അക്കൗണ്ട് ഉടമകള്‍ക്ക് എച്ച് ഡി എഫ് സി ബാങ്ക് എ ടി എമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ പിന്‍വലിക്കല്‍ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച് ഡി എഫ് സി ബാങ്ക് ഇതര എ ടി എമ്മുകളില്‍ പ്രമുഖ ആറു നഗരങ്ങളില്‍ പ്രതിമാസം മൂന്ന് ഇടപാടുകളും മറ്റു സ്ഥലങ്ങളില്‍ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്ക്
ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പ്രതിദിന പണം പിന്‍വലിക്കല്‍ പരിധിയില്‍ പി എന്‍ ബി മാറ്റം വരുത്തിയിട്ടുണ്ട്. കാര്‍ഡിന്റെ തരം അനുസരിച്ച് പ്രതിദിനം 50,000 രൂപ മുതല്‍ 75,000 രൂപ വരെ മാത്രമേ ഇനി പിന്‍വലിക്കാന്‍ സാധിക്കൂ. മുമ്പ് ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുവാദമുണ്ടായിരുന്ന ചില കാര്‍ഡുകളുടെ പരിധി സുരക്ഷാ കാരണങ്ങളാല്‍ കുറച്ചിട്ടുണ്ട്.
ജിയോ പേയ്മെന്റ് ബാങ്ക്
പണം പിന്‍വലിക്കാന്‍ പുതിയ ക്യു ആര്‍ കോഡ് സംവിധാനം ജിയോ അവതരിപ്പിച്ചു. ബാങ്കിങ് കറസ്പോണ്ടന്റുകള്‍ വഴി യു പി ഐ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
മറ്റ് ബാങ്കുകളുടെ എ ടി എം ഉപയോഗിക്കുമ്പോള്‍ സൗജന്യ പരിധി നിശ്ചയിക്കുന്നത് നഗരങ്ങളെ അടിസ്ഥാനമാക്കിയാണ്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഇവിടെ 3 സൗജന്യ ഇടപാടുകള്‍ മാത്രമേ ലഭിക്കൂ. കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളില്‍ 5 സൗജന്യ ഇടപാടുകള്‍ വരെ ലഭിക്കും. പല ബാങ്കുകളും അവരുടെ ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജും ഏപ്രില്‍ 1 മുതല്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. സാധാരണയായി 150 രൂപ മുതല്‍ 500 രൂപ വരെയാണിത്. പ്രീമിയം കാര്‍ഡുകള്‍ക്ക് ചാര്‍ജ് വീണ്ടും കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
