ദിവസങ്ങൾ നീണ്ട പടല പിണക്കങ്ങൾക്കും തർക്കങ്ങൾക്കും ശേഷം പുതുച്ചേരി എൻ ഡി എയിൽ സീറ്റ് സമവായ തീരുമാനം ആയി. എ ഐ എൻ ആർ സി 16 സീറ്റിൽ തന്നെ മത്സരിക്കാനാണ് തർക്കങ്ങൾക്കൊടുവിൽ ധാരണയായത്. ബി ജെ പിക്ക് 10 സീറ്റും എ ഐ എ ഡി എം കെയ്ക്ക് 2 സീറ്റുമാണ് എൻ ഡിഎ മാറ്റിവച്ചത്. സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് നയിക്കുന്ന എൽ ജെ കെയ്ക്ക് മുഖ്യമന്ത്രി എൻ രംഗസാമി രണ്ടു സീറ്റു നൽകാൻ തയാറായിട്ടുണ്ട്. എൽ ജെ കെയെ മുന്നണിയിൽ എടുക്കണമെന്ന ബി ജെ പി ആവശ്യത്തിന് എൻ രംഗസാമി ഒടുവിൽ വഴങ്ങുകയായിരുന്നു.
2021ൽ ബി ജെ പി ഒൻപതും എ ഐ എ ഡി എം കെ അഞ്ചും സീറ്റിൽ ആണ് മത്സരിച്ചത്. കേന്ദ്രമന്ത്രി മൺസൂഖ് മാണ്ഡവ്യയെ രംഗസാമി കാണാൻ തയാറായതോടെ ആണ് സമവായമായത്. ചർച്ചയ്ക്കു ശേഷം ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു. കഴിഞ്ഞ രണ്ടു ദിവസം കേന്ദ്രമന്ത്രി ചർച്ചയ്ക്കായി ഹോട്ടലിൽ കാത്തിരുന്നെങ്കിലും രംഗസാമി എത്തിയിരുന്നില്ല. അതേസമയം പ്രധാന കക്ഷികൾക്ക് പുറമേ ശശികലയും പി എം കെ നേതാവ് രാംദാസും ചേർന്ന് തമിഴ്നാട്ടിൽ പുതിയ സഖ്യം രൂപീകരിച്ചു. തമിഴ്നാട് പുതുച്ചേരി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്നാണ് നേതാക്കൾ വിശദമാക്കിയിട്ടുള്ളത്.
