യു ഡി എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തുവരും മുൻപേ പോസ്റ്റർ അടിച്ച സംഭവത്തിൽ ന്യായീകരണവുമായി ദീപ്തി മേരി വര്‍ഗീസ്. തെരഞ്ഞെടുപ്പില്‍ സീറ്റ് സാധ്യത മുന്നില്‍ കണ്ട് താന്‍ മാത്രമല്ല നോട്ടീസ് അടിച്ചതെന്നും സാധ്യതാ പട്ടികയിലുണ്ടായിരുന്ന പലരും തയ്യാറാക്കിയിരുന്നെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
ജയസാധ്യതയുള്ള വളരെയധികം ആളുകളുണ്ട്. എല്ലാവര്‍ക്കും സ്ഥാനാര്‍ത്ഥിയാവാന്‍ സാധിക്കില്ല. താന്‍ ആരോടും ഒരു നിരാശയും പറഞ്ഞിട്ടില്ല. എല്ലാ മണ്ഡലത്തിലും പോയി യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
ഹൈക്കമാൻഡ് തീരുമാനം വരുന്നതിനു മുൻപേ താനാണ് സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപിച്ച് ദീപ്തി മേരി വർഗീസ് പോസ്റ്ററുകൾ ഇറക്കിയിരുന്നു. എന്നാല്‍ ഔദ്യോഗിക പട്ടിക പുറത്തുവന്നപ്പോള്‍ മുഹമ്മദ് ഷിയാസായിരുന്നു സ്ഥാനാർഥി. “ഇനി കൊച്ചിയിൽ സർവ്വം ദീപ്തം” എന്ന വാചകവുമായി ദീപ്തിയുടെ ചിത്രമുള്ള പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രിന്റിംഗിന് നൽകുകയും ചെയ്തു.
