രണ്ടു ദിവസത്തെ വൻ ചർച്ചകൾക്കൊടുവിൽ മന്ത്രി കെ ബി ഗണേഷ്കുമാറും ഭാര്യയുമായുണ്ടായ വിവാദം ഒത്തുതീർപ്പിലേക്ക് എത്തുന്നു. ഭാര്യ ബിന്ദു മേനോനെ വീട്ടിൽ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഗണേഷ്കുമാർ വലിയ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ മന്ത്രി സ്ഥാനം അടിയന്തരമായി രാജിവയ്ക്കുന്നതാകും നല്ലത് എന്ന നിലപാട് എടുത്തിരുന്നു. ഇതിനിടയിലാണ് വിഷയം ഇപ്പോൾ ഒത്തുതീർപ്പിലേക്കെത്തുന്നത്.
വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ മാധ്യമങ്ങളോട് അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം ഗണേഷ് കുമാർ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു. ഭർത്താവ് തന്നോട് ക്ഷമാപണം നടത്തിയെന്നും തനിക്ക് ഇത്തരം വിഷയങ്ങളിൽ ഒരു പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനാകില്ലെന്നും അത്രമേൽ അദ്ദേഹത്തെ സ്നേഹിക്കുന്നുതായും ബിന്ദു മേനോൻ പറഞ്ഞു. കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനായി വാളകത്തെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപാണ് ഗണേഷ് ഭാര്യയെ വിളിച്ച് ക്ഷമ പറഞ്ഞത്. തുടർന്നാണ് പ്രശ്നം ഒത്തുതീർപ്പിലേക്ക് എത്തിയതും.
