സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും അൾട്രാ വയലറ്റ് (യു വി) വികിരണത്തിന്റെ തോതിൽ കുറവില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
അന്തരീക്ഷത്തിലെ ചൂട് താൽക്കാലികമായി കുറയ്ക്കാൻ വേനൽ മഴ സഹായിക്കുന്നുണ്ടെങ്കിലും സൂര്യനിൽ നിന്നുള്ള മാരകമായ യു വി വികിരണങ്ങളെ പ്രതിരോധിക്കാൻ ഇത് പര്യാപ്തമല്ല. നിലവിൽ സംസ്ഥാനത്തെ പല ജില്ലകളിലും യു വി സൂചിക അപകടകരമായ നിലയിലാണ് തുടരുന്നത്.
മലപ്പുറം ജില്ലയിൽ പൊന്നാനിയിലാണ് ഏറ്റവും കൂടുതൽ യു വി നിരക്ക് രേഖപ്പെടുത്തിയത്, ഇവിടെ സൂചിക 7 ആണ്. ഇടുക്കി ജില്ലയിലെ മൂന്നാറിലും പത്തനംതിട്ടയിലെ കോന്നിയിലുമാണ് ഏറ്റവും ഉയർന്ന യു വി നിരക്കായ 8 രേഖപ്പെടുത്തിയത്.
മഴ പെയ്യുമ്പോൾ ആകാശം കനത്ത മേഘങ്ങളാൽ പൂർണമായും മൂടപ്പെട്ടാൽ മാത്രമേ വികിരണത്തിന്റെ അളവ് ഗണ്യമായി കുറയുകയുള്ളൂ. എന്നാൽ വേനൽമഴ പലപ്പോഴും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചുരുങ്ങിയ സമയത്തേക്കു മാത്രമാണ് ലഭിക്കുന്നത്. അതിനാൽ തന്നെ മഴമേഘങ്ങൾ മാറി ആകാശം തെളിയുന്നതോടെ വികിരണത്തിന്റെ തോത് അതിവേഗം ഉയരുകയാണ്.
വെയിൽ ശക്തമാകുന്നതോടെ സൂചിക വീണ്ടും അപകടകരമായ നിലയിലേക്ക് എത്തുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
