മാതൃക ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

At Malayalam
5 Min Read
Screenshot

വയനാട് മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയങ്ങള്‍ കൈമാറും. കെ എസ് എഫ് ഇ ഫണ്ട് വകയിരുത്തി നിര്‍മ്മിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനക്‌സ് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പരിപാടിയില്‍ നിര്‍വഹിക്കും. റവന്യു – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പു മന്ത്രി ഒ ആര്‍ കേളു, ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി, വനം – വന്യജീവി സംരക്ഷണ വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍, രജിസ്‌ട്രേഷന്‍ – പുരാവസ്തു – പുരാരേഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ്‌കുമാര്‍, ധനകാര്യ വകുപ്പു മന്ത്രി കെ എന്‍ ബാലഗോപാല്‍, പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്, ആരോഗ്യ – വനിതാ – ശിശു വികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ്, പ്രിയങ്ക ഗാന്ധി എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എം എല്‍ എമാരായ ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ചീഫ് സെക്രട്ടറി എ ജയതിലക്, റവന്യൂ – ദുരന്ത നിവാരണ വകുപ്പു സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ : ജെ ഒ അരുണ്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഹനീഫ, കിഫ്‌കോണ്‍ സീനിയര്‍ പ്രോജക്ട് അഡ്വൈസര്‍ എസ് രാധാകൃഷ്ണന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം സി ഷിഹാബ്, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ സഹദ്, ഷൈജ ബേബി, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ഷെമീര്‍ ഒടുവില്‍, ജനപ്രതിനിധികള്‍, ഗുണഭോക്താക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

ടൗണ്‍ഷിപ്പ് ഉദ്ഘാടനം:
ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം

ഒരു നാടിന്റെ ഉത്സവാഘോഷത്തിന് ജില്ല ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. അതിജീവന വീടുകളുടെ ഉദ്ഘാടനത്തിൻ്റെ ഒരുക്കങ്ങൾ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ വിലയിരുത്തി. കല്‍പ്പറ്റ ഏല്‍സ്റ്റണില്‍ ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് പതിനായിരം ആളുകളാണ് എത്തുക. വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലേക്ക് എത്തുമെന്നതിനാല്‍ കോഴിക്കോട് – കണ്ണൂര്‍ ജില്ലകളില്‍ നിന്നും ചുരത്തിലൂടെ (ഇന്ന് മാര്‍ച്ച് 1) ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാരവാഹങ്ങള്‍ നിയന്ത്രിക്കും. ചുരം സംരക്ഷണ സമിതി, സിവില്‍ ഡിഫന്‍സ്, വളണ്ടിയേഴ്‌സ് എന്നിവര്‍ ഗതാഗത നിയന്ത്രണങ്ങള്‍ ക്രമീകരിക്കും. രാവിലെ 8 മുതല്‍ കല്‍പ്പറ്റ ടൗണിലും ബൈപ്പാസിലും പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തു. ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ട്, ബൈപ്പാസ് എം സി എഫ് സ്‌കൂള്‍, കല്‍പ്പറ്റ ഫ്‌ളവര്‍ ഷോ ഗ്രൗണ്ട് എന്നിവടങ്ങളിലാണ് വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കിയത്. പൊതുജനങ്ങള്‍ പാര്‍ക്കിങ് പോയിന്റില്‍ വാഹനം നിര്‍ത്തി ടൗണ്‍ഷിപ്പിലേക്ക് എത്തണം. 17000 ചതുരശ്രയടിയില്‍ നിര്‍മ്മിച്ച പന്തലില്‍ 1200 ഓളം പേര്‍ക്ക് ഇരിക്കാനുള്ള ക്രമീകരമങ്ങളാണ് ഒരുക്കിയത്. ഉദ്ഘാടനം വീക്ഷിക്കാനെത്തുന്നവര്‍ക്ക് പരിപാടികള്‍ സുഗമമായി കാണുന്നതിന് വേദിയ്ക്ക് അടുത്തായി എല്‍ ഇ ഡി വാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി അരുണ്‍ കെ പവിത്രന്‍, എ ഡി എം കെ എസ് അനില്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പട്ടയവും ഉടമസ്ഥാവകാശവും കൈമാറും

- Advertisement -

ടൗണ്‍ഷിപ്പില്‍ വീടെന്ന സ്വപന സാക്ഷത്ക്കാരത്തിലേക്ക് സര്‍ക്കാര്‍ കൈപ്പടിച്ചുയര്‍ത്തുമ്പോള്‍ 178 കുടുംബങ്ങള്‍ക്ക് ഏഴ് സെന്റ് ഭൂമിയുടെ പട്ടയം മുഖ്യമന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറും. ടൗണ്‍ഷിപ്പില്‍ വീട് സ്വന്തമാക്കുന്നതിന് നറുക്കെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നറുക്കെടുപ്പില്‍ ഏഴ് സെന്റ് സ്ഥലത്തിന്റെ പട്ടയം അനുവദിച്ച ഉത്തരവ്, വൈദ്യുതി – കുടിവെള്ളം – റേഷന്‍ കാര്‍ഡ്, വീടിന്റെ ഉടമസ്ഥാവകാശ രേഖകള്‍ എന്നിവയ്ക്കുള്ള നടപടികളും പൂര്‍ത്തിയാക്കി. വൈദ്യുതി – കുടിവെള്ള കണക്ഷനുകളുടെ ജൂണ്‍ മാസം വരെയുള്ള തുക സര്‍ക്കാര്‍ അടയ്ക്കും. മൂന്നു മാസത്തിനു ശേഷം കണക്ഷനുകള്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്കു മാറ്റും.

പട്ടയം കൈമാറാന്‍ 20 കൗണ്ടറുകള്‍

ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയില്‍ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ഉടമസ്ഥാവകാശവും കൈമാറാന്‍ 20 കൗണ്ടറുകള്‍ റവന്യൂ വകുപ്പ് സജ്ജീകരിക്കും. ഗുണഭോക്താക്കള്‍ അന്നേദിവസം അസല്‍ ആധാര്‍ കാര്‍ഡും കളക്ടറേറ്റില്‍ നിന്നും നല്‍കിയ ടോക്കണ്‍ നമ്പറും കൈയില്‍ കരുതണം. വീടിന്റെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം, വൈദ്യുതി – കുടിവെള്ള കണക്ഷന്‍ എന്നിവ അടങ്ങിയ രേഖ കൈമാറും. വീടിന്റെ ഉടമസ്ഥാവകാശം കല്‍പ്പറ്റ നഗരസഭയാണ് നല്‍കുക. ആദ്യഘട്ടത്തില്‍ കൈമാറുന്ന വീടുകളിലെ വൈദ്യുതി – കുടിവെള്ള കണക്ഷന്‍ ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിക്കുക. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് കണക്ഷന്‍ മാറ്റുന്നതിനുള്ള സാക്ഷ്യപത്രം കൈമാറും.

ദുരന്ത ബാധിതര്‍ക്ക് വാഹന സൗകര്യം

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ദുരന്തബാധിതര്‍ക്ക് ഏല്‍സ്റ്റണിലേക്ക് എത്താന്‍ വാഹന സൗകര്യം. വൈത്തിരി, മേപ്പാടി, മുള്ളന്‍ക്കൊല്ലി, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, മാനന്തവാടി പ്രദേശങ്ങളില്‍ നിന്നും ഓരോ ബസ് വീതം രാവിലെ എട്ടിന് ടൗണ്‍ഷിപ്പിലേക്ക് സര്‍വ്വീസ് ആരംഭിക്കും. ഉദ്ഘാടനത്തിനു ശേഷം ഇതേ റൂട്ടിലേക്ക് ബസ് തിരിച്ച് സര്‍വ്വീസ് ഉണ്ടായിരിക്കും.

- Advertisement -

നിര്‍മ്മാണ മേഖലയിലക്കേ് പ്രവേശിക്കരുത്

ഉദ്ഘാടനത്തിനായി ടൗണ്‍ഷിപ്പിലേക്ക് എത്തുന്നവര്‍ പ്രവൃത്തി നടക്കുന്ന അപകട സാധ്യതാ മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിര്‍മ്മാണ മേഖലയില്‍ കുഴികള്‍, ഭാര വാഹനങ്ങള്‍, ഇലക്ട്രിക്കല്‍ മെഷീനുകള്‍, ആധുനിക യന്ത്ര ഉപകരണങ്ങള്‍ ഉള്‍പ്പെയുള്ള ഭാഗങ്ങളിലേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുത്. എല്ലാവരും സുരക്ഷിതരായി പരിപാടിയില്‍ പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ലഘുഭക്ഷണ വിതരണത്തിന് അഞ്ച് കൗണ്ടറുകള്‍

- Advertisement -

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 5000 പേര്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്യാന്‍ ടൗണ്‍ഷിപ്പില്‍ വിവിധ ഇടങ്ങളിലായി അഞ്ചു കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്ടറുകളില്‍ നിന്നും കട്‌ലറ്റ്, സമൂസ, ഈന്തപ്പഴം, കുടിവെള്ളം എന്നിവയടങ്ങിയ പാക്കറ്റ് വിതരണം ചെയ്യും. ഇതിനു പുറമെ മില്‍മയുടെ വിവിധ കൗണ്ടറുകളിലൂടെ ആളുകള്‍ക്ക് പണം നല്‍കി ലഘുഭക്ഷണം, കുടിവെള്ളം എന്നിവയും വാങ്ങാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment