പഞ്ചായത്ത് കമ്മിറ്റിക്കിടെ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. പഞ്ചായത്ത് പ്രസിഡന്റും പ്രതിപക്ഷ അംഗങ്ങളും ഉൾപ്പെടെ നാലു പേർക്ക് പരിക്ക്. ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വൈസ്പ്രസിഡന്റ് സെലിൻ വിൽസൻ, പ്രതിപക്ഷ അംഗങ്ങളായ സിജി ചാക്കോ, പ്രഭാ തങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ സാമ്പത്തിക വർഷം വിവിധ പദ്ധതികൾക്കായി അന്നത്തെ എൽ ഡി എഫ് ഭരണ സമിതി അനുവദിച്ച ഫണ്ട് വക മാറ്റിയതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു എന്നാണ് പറയുന്നത്. കമ്മിറ്റിക്കിടെ പ്രതിപക്ഷ അംഗങ്ങൾ പ്രസിഡന്റിനെതിരെ മുദ്രാവാക്യം വിളിച്ചതോടെ ഇരുപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി.
തുടർന്ന് ഉന്തും തള്ളും കയ്യാങ്കളിയുമായി. ഡയസിൽ നിന്നും ഇറങ്ങി വന്ന പ്രസിഡൻ്റ്, സിജി ചാക്കോയുടെ കരണത്തടിച്ചുവെന്നാണ് പ്രതിപക്ഷ അംഗങ്ങൾ പറയുന്നത്. തടയാനെത്തിയ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ പ്രഭാ തങ്കച്ചനെയും മർദിച്ചെന്നും പരാതി ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസിന്റെ സാരി വലിച്ചു പറിച്ചതായും മർദിച്ചതായുമാണ് ഭരണ കക്ഷിയുടെ പരാതി. തടയാനെത്തിയ വൈസ് പ്രസിഡന്റ് സെലിൻ വിൽസനും മർദനമേറ്റു. സംഭവത്തെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു. സംഘർഷാവസ്ഥ നിലനിന്നതോടെ ഇടുക്കി പൊലീസിൻ്റെ കാവലിലാണ് കമ്മിറ്റി നടപടികൾ പൂർത്തിയായത്. തുടർന്ന് ഇരുപക്ഷവും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
