ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് – ഉണ്ണികൃഷ്ണൻ പോറ്റി ബന്ധത്തിന് തെളിവില്ല. തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് കൊല്ലം വിജിലൻസ് കോടതി. ഗൂഢാലോചനയിൽ തെളിവില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ ചുമതലയാണ്. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നത് കോടതി ഉത്തരവിൽ പറയുന്നു. ഗൂഢാലോചനയിൽ തെളിവില്ലെന്നും മഹസറിൽ ഒപ്പു വെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്നതിനെ ദുർബലപ്പെടുത്തുന്നതായും കോടതി ഉത്തരവിൽ പറയുന്നു.
തന്ത്രിക്കെതിരെ ഗൂഢാലോചന അടക്കം നടത്തിയതിന് മതിയായ തെളിവില്ലെന്നാണ് വിജിലൻസൻസ് കോടതി ഉത്തരവിൽ പറയുന്നത്. തന്ത്രിക്കെതിരെ എഫ് ഐ ആറിൽ അടക്കം ചുമത്തിയിട്ടുള്ള വകുപ്പുകൾ വലിയ വിവാദമായിരുന്നു.
തന്ത്രയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും കുടുംബാംഗങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു ചില രേഖകൾ പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇതൊന്നും ഗൂഢാലോചനയുടെ ഭാഗമായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ട് എന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയാണ് കൊല്ലം വിജിലൻസ് കോടതി ദ്വാരപാലക – കട്ടിള പാളി കേസുകളിൽ ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി നാൽപത്തിയൊന്നാം ദിവസമാണ് തന്ത്രി ജയിലിന് പുറത്തിറങ്ങിയത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കോടതി അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടു പോകരുത്, പാസ്പോർട്ട് കെട്ടിവയ്ക്കണം, ചൊവ്വ, ശനി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകരണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്.
