എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്. കേസിലെ പരാതിക്കാരനായ അഭിഭാഷകൻ നെയ്യാറ്റിന്‍കര പി നാഗരാജാണ് കത്തു നല്‍കിയത്.
കേസില്‍ വിജിലന്‍സ് അന്വേഷണം പക്ഷപാതപരമെന്നാണ് കത്തില്‍ പറയുന്നത്. നിയമപ്രകാരം മൂന്നു മാസത്തിനകം സര്‍ക്കാര്‍ തീരുമാനം അറിയിക്കണം. തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് 27 ന് പരിഗണിക്കും. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല എന്ന് കണ്ടെത്തി എ ഡി ജി പിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇത് റദ്ദാക്കിയി. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് എ ഡി ജി പിക്കെതിരയായ നടപടിയില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയ ശേഷമേ വിജിലന്‍സ് കോടതിക്ക് തുടര്‍നടപടികൾ നിര്‍ദേശിക്കാന്‍ കഴിയൂ എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള വിജിലന്‍സ് അന്വേഷണം പക്ഷപാതപരമായിരുന്നു. കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല. അജിത് കുമാറിന്റെ ബിനാമികളെ സംബന്ധിച്ചുള്ള അന്വേഷണം നടന്നില്ല. സ്വത്തുവകകളുടെ കൃത്യമായ കണക്കെടുത്തില്ല. അജിത് കുമാറിനെ രക്ഷിക്കാന്‍ വേണ്ടി വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.
