കേരളത്തിൽ അധികാരത്തിലെത്തുമോ എന്നറിയാൻ അടുത്ത ഘട്ട സർവേയുമായി കനഗോലു. പ്രാദേശികമായി സ്വാധീനമുള്ളയാളെ സ്ഥാനാർഥിയാക്കാനാകുമോ എന്ന് പരിശോധിക്കാനാണ് പുതിയ സർവേ. പ്രതിപക്ഷ നേതാവിന്റെ ജാഥയും തിരക്കിട്ട സീറ്റു ചർച്ചകളും നടക്കുമ്പോഴാണ് കനുഗോലുവിന്റെ പുതിയ സർവ്വേ നടക്കുന്നത്.
നേരത്തെ നടത്തിയ മൂന്നു സർവേകളിലും തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം നടത്തിയതിലും കാര്യമായ നേട്ടമുണ്ടാക്കാനാകും എന്ന ഉറപ്പു പറയാൻ കഴിഞ്ഞില്ല. വികസനം, നിലവിലെ ഭരണം, മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രകടനം എന്നിവയെക്കുറിച്ച് പുതിയ സർവേയിൽ ചോദ്യമില്ല. ഭരണവിരുദ്ധ വികാരം കാര്യമായി ഇല്ലെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. കോൺഗ്രസിലെ ചില നേതാക്കളുടെ പേരു പറഞ്ഞ്, ഇവരിൽ ആരെ പിന്തുണയ്‌ക്കുമെന്ന് മാത്രമാണ് ഇപ്പോഴത്തെ ചോദ്യം.
കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ നഷ്‌ടമായേക്കാമെന്ന ചില സൂചനകളും സർവേയിൽ നിന്ന് ലഭിച്ചതായും പറയുന്നു. തൃക്കാക്കര മണ്ഡലത്തിലേക്കുള്ള ചോദ്യാവലിയിൽ സിറ്റിങ് എം എൽ എ ഉമ തോമസിനൊപ്പം മറ്റു മൂന്നു പേരുകളും ഉൾപ്പെടുത്തിയിരുന്നു. ഉമ തോമസിനെ മാറ്റണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുമുണ്ട്. മധ്യ – തെക്കൻ മേഖലകളിൽ യു ഡി എഫിന് കാര്യമായ മുന്നേറ്റമുണ്ടാകില്ലന്നായിരുന്നു കഴിഞ്ഞ സർവേയിലും കിട്ടിയ റിപ്പോർട്ട്. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ദുര്‍ബലം, വടക്ക് പ്രതീക്ഷയാകാം എന്നായിരുന്നു ചില മണ്ഡലങ്ങളിൽ നടത്തിയ മുൻ സര്‍വേകളിലെ കണ്ടെത്തൽ. ഈ സർവേയുടെ ഫലം കൂടി മനസിലാക്കിയിട്ടാവും അടുത്ത ഘട്ട പ്രചാരണ പരിപാടികൾ യു ഡി എഫ് തുടങ്ങുക.
