നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടാൽ മറ്റു പദവികൾ ലഭിക്കില്ലെന്ന് കെ പി സി സി നേതൃയോഗത്തിൽ മുന്നറിയിപ്പ്. പരാജയപ്പെട്ടാലും സർക്കാരുണ്ടാകുമ്പോൾ പദവി ലഭിക്കുമെന്ന് കരുതരുതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുന്നറിയിപ്പു നൽകി. അതേസമയം, അർഹതയുണ്ടായിട്ടും മാറിനിൽക്കുന്നവരെ തത്തുല്യ പദവികളിലേക്ക് പരിഗണിക്കും. അത്തരക്കാർക്കായിരിക്കും ബോർഡ് കോർപറേഷനുകളിൽ പദവി ലഭിക്കുകയെന്നും കെ സി വ്യക്തമാക്കി.
സ്ഥാനാർഥി നിർണയം മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന പൊതുവികാരം നേതൃയോഗത്തിൽ ഉയർന്നു. കേന്ദ്ര നിരീക്ഷകൻ സച്ചിൻ പൈലറ്റു കൂടി പങ്കെടുത്ത യോഗത്തിൽ സ്ഥാനാർഥി നിർണയം അതിവേഗം പൂർത്തിയാക്കാനും തീരുമാനമായി. സെമിഫൈനലിൽ കോൺഗ്രസ് ജയിച്ചെന്നും ഫൈനലിലും കപ്പടിക്കുമെന്നും യോഗശേഷം കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു
അതേസമയം, ഇടത് ബന്ധം ഉപേക്ഷിച്ച നടൻ പ്രേംകുമാർ യു ഡി എഫ് സ്ഥാനാർഥിയായേക്കും. കഴക്കൂട്ടം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ ഒന്നിൽ പ്രേംകുമാറിനെ പരിഗണിക്കും. പ്രേംകുമാറിനെ പോലുള്ളവരെ ചേർത്തുനിർത്തുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. നടൻ ജയൻ ചേർത്തലയും വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. നാളെ കോട്ടയത്തെ കോണ്‍ഗ്രസ് പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും.
വി എസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യു ഡി എഫ് സ്ഥാനാർത്ഥിയാവും. നാളെ പാലക്കാട് വച്ച് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലും സുരേഷ് പങ്കെടുക്കും.
