തിരുവനന്തപുരം നഗരത്തിലെ ഒരു മാളിൽവെച്ച് പൊലീസുകാരനെ എസ് എഫ് ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ വിവാദം. കുടുംബത്തോടൊപ്പം എത്തിയ എ ആർ ക്യാമ്പിലെ പൊലീസുകാരൻ മിഥുൻ റോയിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതോടെ വിവാദം ശക്തമായി. ആദ്യം ആക്രമിക്കപ്പെട്ടത് മിഥുനാണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ മിഥുനെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവർത്തകനായ വിനയ് പ്രകാശ് നൽകിയ പരാതിയിലാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. മിഥുനൊപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു കൊല്ല് ചേട്ടാ” എന്ന് പ്രേരിപ്പിച്ചുവെന്ന ആരോപണവും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ ഇത്തരമൊരു ആക്രോശം കേൾക്കുന്നില്ലെന്നതാണ് മിഥുന്റെ വാദം. സംഭവസമയത്ത് മിഥുനൊപ്പമുണ്ടായിരുന്നത് സഹോദരിയാണെന്നും, എഫ് ഐ ആറിൽ ‘പേരറിയാത്ത സ്ത്രീ’ എന്ന് പരാമർശിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതോടെ സഹോദരിയും കേസിൽ പ്രതിയായി.
കമ്മീഷണർക്ക് നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടതും അതിനു പിന്നാലെ ഉണ്ടായ വാക്കുതർക്കവും സംഭവത്തിന് കാരണമായെന്ന വാദവും എഫ് ഐ ആറിൽ ഉണ്ട്. മിഥുനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 296, 351(2), 115(2), 118(1), 3(5) എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇവയിൽ ചിലത് ജാമ്യമില്ലാ വകുപ്പുകളാണെന്നതിനാൽ മുൻകൂർ ജാമ്യം തേടേണ്ട സാഹചര്യം നിലനിൽക്കുന്നു.
പുതുവത്സര രാത്രി ഉണ്ടായ ബന്ധപ്പെട്ടുണ്ടായ പഴയ വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് മിഥുന്റെ ആരോപണം. അതേസമയം, കേസിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന വാദവും ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും എഫ് ഐ ആറിലെ ആരോപണങ്ങളും തമ്മിലുള്ള വ്യത്യാസം ചർച്ചയാകുന്നതിനിടെ, അന്വേഷണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. സംഭവത്തിന്റെ യഥാർത്ഥ സാഹചര്യം വ്യക്തമാക്കാൻ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പുതുവത്സരദിന തലേന്ന് ഈ പൊലിസ് ഉദ്യോഗസ്ഥൻ ഒരു ആൺ കുട്ടിയുടെ തലയിൽ ലാത്തി കൊണ്ട് ശക്തിയായി അടിച്ച് താഴെയിടുന്നതും കുട്ടി അനക്കമില്ലാതെ കിടക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
