ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല ഉത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ പറഞ്ഞു. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്രം ഓഫീസിൽ സംഘടിപ്പിച്ച അവലോകന യോഗത്തിലാണ് അദ്ദേഹം സംസാരിച്ചത്.
വനിതാ പൊലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥരെ പൊങ്കാല സ്യൂട്ടികൾക്കായി നിയോഗിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുഴുവൻ സമയ കൺട്രോൾ റൂം ക്ഷേത്ര പരിസരത്ത് പ്രവർത്തിപ്പിക്കണമെന്നും യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷ – ആരോഗ്യ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തും. എക്സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ലഹരിപരിശോധനയുമുണ്ടാകും.
ഉത്സവ സമയത്ത് കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തണം. കച്ചവടത്തിന് എത്തുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിന് കോർപ്പറേഷൻ നടപടി സ്വീകരിക്കണം. ക്ഷേത്രപരിസരത്ത് ആവശ്യമായ ലൈറ്റുകൾ വയ്ക്കണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ശുചിത്വമിഷനും കോർപ്പറേഷനും യോജിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പൊങ്കാല ദിവസം ക്ഷേത്ര പരിസരത്ത് കെ എസ് ആർ ടി സി ബസുകൾ യുടേൺ എടുക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് കെ എസ് ആർ ടി സി അധികൃതരും പൊലീസും സംയുക്ത യോഗം ചേർന്ന് പരിഹാരം കണ്ടെത്തണം. ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്റർ അപ്പുറത്തേക്ക് വരെ പൊങ്കാല അടുപ്പുകൾ നീളുന്നതിനാൽ ക്ഷേത്രപരിസരത്ത് മാത്രമല്ല മറ്റു സ്ഥലങ്ങളിലും ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനം സജ്ജമാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പൊങ്കാല കഴിഞ്ഞുള്ള പുറത്ത് എഴുന്നള്ളത്തിന് പ്രത്യേക സംഘത്തെ ഇത്തവണ നിയോഗിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊങ്കാല ദിവസം ചന്ദ്രഗ്രഹണം ഉള്ളതിനാൽ നാലു മണിക്കൂർ ദർശന സമയം കുറയുന്നതിനാൽ അവിട്ടം തിരുനാൾ ലൈബ്രറി മുതൽ നടപ്പന്തൽ കെട്ടി ഭക്തർക്ക് വെയിൽ കൊള്ളാതെ വരിയിൽ നിൽക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും പൊലീസ് അധികൃതർ ആവശ്യപ്പെട്ടു. മാത്രമല്ല കലാപരിപാടികൾ മറ്റും നടക്കുന്ന പ്രധാന സ്റ്റേജ്, റോഡിന് അഭിമുഖമായി കഴിഞ്ഞ വർഷം ക്രമീകരിച്ചത് മാറ്റി സജ്ജമാക്കണമെന്നും ആവശ്യം ഉയർന്നു.
മാലിന്യ നിർമ്മാർജ്ജനത്തിനായി നഗരസഭയുടെ നേതൃത്വത്തിൽ 150 ട്രക്കുകൾ സജ്ജീകരിക്കും. പൊങ്കാല കഴിഞ്ഞ് ബാക്കിയാവുന്ന ഇഷ്ടികകൾ നീക്കം ചെയ്യുന്നതിനും നഗരം ശുചിയാക്കുന്നതിനും കോർപ്പറേഷന്റെ നേതൃത്വത്തിൽ 2500 തൊഴിലാളികളേയും 1200 ഹരിതകർമ്മസേന അംഗങ്ങളേയും 900 കോർപ്പറേഷൻ കണ്ടിജന്റ് ജീവനക്കാരേയും നിയോഗിക്കും. അന്നദാനം രജിസ്ട്രേഷൻ നിർബന്ധമാക്കും. മൊബൈൽ ടോയ്ലറ്റുകൾ കൂടുതൽ ക്രമീകരിക്കും. ഫയർഫോഴ്സ് കൺട്രോൾ റൂം ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പ്രവർത്തിക്കും. പൊങ്കാല ദിവസം ഹൈഡ്രജൻ ബലൂണുകൾ നിരോധിക്കണമെന്ന് ഫയർഫോഴ്സ് അധികൃതർ ആവശ്യപ്പെട്ടു.
ക്ഷേത്രപരിസരത്തെ 28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കുന്നതിനും പൊങ്കാല ദിവസം അവധി നൽകുന്നതിനും നടപടി സ്വീകരിക്കും. പൊങ്കാലയുടെ തലേദിവസം വൈകീട്ട് 6 മുതൽ പിറ്റേന്ന് വൈകീട്ട് 6വരെ മദ്യനിരോധനം ഏർപ്പെടുത്തും. ഫെബ്രുവരി 23 മുതൽ പൊങ്കാല കഴിയുന്നതുവരെ ആരോഗ്യ വിഭാഗത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കും. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി പീഡിയാട്രീഷ്യൽ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ ടീമും പ്രവർത്തിക്കും.
കെ എസ് ആർ ടി സി 700 ബസ്സുകളും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 250 ബസ്സുകളും പ്രത്യേക സർവ്വീസ് നടത്തും. ഫെബ്രുവരി 23 മുതൽ ക്ഷേത്ര പരിസരത്തുനിന്ന് നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കും തിരിച്ചും സർവ്വീസുകൾ ആരംഭിക്കും. 1600 താത്ക്കാലിക കുടിവെള്ള കണക്ഷനുകളും ഷവറിംഗ് പോയിന്റുകളും പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വാട്ടർ അഥോറിറ്റി ഒരുക്കും. ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഡോർ ഡു ഡോർ ക്യാമ്പയിനും ബോധവത്ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും.
മേയർ വി വി രാജേഷ്, ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക്, ഡി സി പി ദീപക് ധൻകർ, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
