മുണ്ടക്കൈ , ചൂരൽമലപുനരധിവാസ ടൗൺഷിപ്പിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന വീടുകളുടെ താക്കോൽ ദാനം ഫെബ്രുവരിയിൽ. പട്ടയം, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, കറണ്ട് കണക്ഷൻ, കുടിവെള്ള കണക്ഷകൻ എന്നി സൗകര്യങ്ങളോടു കൂടിയാകും ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുക. വയനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ആണ് ഇക്കാര്യം പറഞ്ഞത്.
പുനരധിവാസ ടൗൺഷിപ്പിലെ നിർമ്മാണം അന്തിമ ഘട്ടത്തിൽ എത്തിയിട്ടുള്ള 200 ഓളം വീടുകളിൽ നിന്ന്, ദുരന്തത്തിൽ പൂർണമായും നഷ്ടം സംഭവിച്ച ഫേസ് ഒന്നിലെ 178 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ കൈമാറുക. ഫെബ്രുവരിയിൽ നടക്കുന്ന താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും.
ആദ്യഘട്ട പുനരധിവാസത്തിൽ ഗുണഭോക്താക്കൾക്കുള്ള വീടുകൾ തിരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ ആയിരിക്കും.
ടൗൺഷിപ്പിലെ ബാക്കി വീടുകൾ നിർമ്മാണം പൂർത്തിയാകുന്നതനുസരിച്ച്, മെയ് മാസത്തോടെ രണ്ടാം ഘട്ട പുനരധിവാസമായി അർഹരായ ഗുണഭോക്താക്കൾക്ക് അനുവദിക്കുന്നതിന് ശിപാർശ ചെയ്യും.
ഗുണഭോക്താക്കൾ നേരിട്ടെത്തി തങ്ങൾക്ക് ലഭിക്കേണ്ട വീടുകൾ നറുക്കെടുപ്പിലൂടെ തന്നെ തിരഞ്ഞെടുക്കും. നറുക്കെടുപ്പിലൂടെ ലഭിക്കുന്ന വീടുകളുടെ നമ്പർ അപ്പോൾ തന്നെ ഗുണഭോക്താവിന് മാർക്ക് ചെയ്യും. പിന്നീട് മാറ്റം അനുവദിക്കുകയില്ല. ജനുവരി 31ന് മേപ്പാടി ഇ എം എസ് ഹാളിൽ നടക്കുന്ന നറുക്കെടുപ്പിന്, 178 ഗുണഭോക്താക്കളും അവരുടെ കൈവശമുള്ള എല്ലാ രേഖകളോടും കൂടി എത്തിച്ചേരണമെന്നും മന്ത്രി അറിയിച്ചു.
