നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ – തിരുവമ്പാടി സീറ്റുകള്‍ വച്ചുമാറാന്‍ കോൺഗ്രസും മുസ്‍ലിം ലീഗും ആലോചിക്കുന്നു.
തവനൂർ സീറ്റ് ലീഗിനു നൽകി തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് ആലോചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ യു ഡി എഫിന് മികച്ച വിജയമാണ് ഉണ്ടായത്.
മലപ്പുറത്ത് കോൺഗ്രസിന് ആകെയുള്ള നാലു സീറ്റുകളില്‍ ഒരു സീറ്റു കൂടി ലീഗിന് നല്‍കുന്നതില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിർപ്പുണ്ട്.
മലപ്പുറം ജില്ലയിലെ 16 സീറ്റില്‍ നിലമ്പൂർ, വണ്ടൂർ, തവനൂർ, പൊന്നാനി സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ഒരു സീറ്റ് കൂടി നല്‍കുന്നതിലാണ് നേതാക്കള്‍ക്ക് അമര്‍ഷം.ഈ എതിര്‍പ്പ് കെ പി സി സിയില്‍ ഉന്നയിക്കാനാണ് നേതാക്കളുടെ തീരുമാനം.
കോഴിക്കോട് ജില്ലയിലെ സുപ്രധാന മണ്ഡലമാണ് തിരുവമ്പാടി. കോൺഗ്രസിനും ലീഗിനും സ്വാധീനമുണ്ടെങ്കിലും കഴിഞ്ഞ രണ്ടു തവണയും സി പി ഐ (എം) ആണ് ഇവിടെ വിജയിച്ചത്.
തദ്ദേശ തെരഞ്ഞടുപ്പിൽ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളും യു ഡി എഫിനൊപ്പമാണ്. മുക്കം മുനിസിപ്പാലിറ്റിയും കാരശേരി പഞ്ചായത്തും മാത്രമാണ് എൽ ഡി എഫിനുള്ളത്.
സാമുദായിക സമവാക്യത്തിന്റെ പേരിൽ ലീഗിന്റെ സീറ്റ് ഏറ്റെടുക്കുന്നത് ശരിയല്ലെന്ന അഭിപ്രായം കോൺഗ്രസിലും യു ഡി എഫിലും ഉയർന്നിരുന്നു.
