രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ വീണ്ടും അറസ്റ്റിലായി. ബലാത്സംഗം, ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കൽ, സാമ്പത്തികമായി ചൂഷണം ചെയ്യൽ തുടങ്ങിയവ ഉന്നയിച്ച് മൂന്നാമതൊരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. പാലക്കാട്, രാഹുൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്നാണ് രാത്രി 12.30 ഓടെ പൊലിസ് കസ്റ്റഡിയിൽ എടുത്തത്. പത്തനംതിട്ട എ ആർ ക്യാമ്പിലേക്കാണ് രാഹുലിനെ കൊണ്ടുപോയത് എന്നാണറിയുന്നത്.
ലോക്കൽ പൊലിസിന് ഒരു വിവരവും കൈമാറാതെ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ഉണ്ടായത്. രാഹുലിനെ അറസ്റ്റു ചെയ്തതായി അദ്ദേഹത്തിൻ്റെ അഭിഭാഷകരെ അറിയിച്ചിട്ടുമുണ്ട്. പൂർണമായ തെളിവുകൾ ശേഖരിച്ചാണ് ക്രൈം ബ്രാഞ്ച് നീങ്ങിയത്. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. രാഹുൽ താമസിച്ചിരുന്ന ഹോട്ടൽ പൊലിസ് നിരീക്ഷണത്തിലാണ്. രാഹുലിനെ അറസ്റ്റു ചെയ്തു കൊണ്ടു വന്ന ക്യാംപിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
