മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുലിന്റെ അറസ്റ്റിൽ മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിനില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ തെറ്റ് ചെയ്തുവെന്ന് കണ്ടെത്തിയതോടെയാണ് പുറത്താക്കിയത്. അതിനു ശേഷം നടക്കുന്ന ഒരു കാര്യങ്ങളിലും ഉത്തരവാദിത്തമോ അഭിപ്രായം പറയേണ്ടതോ ആയ കാര്യമില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തില്‍ നിര്‍ത്താന്‍ കൊള്ളരുതാത്ത ആളായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഉചിതമായ തീരുമാനം സര്‍ക്കാരും പൊലീസും എടുക്കണം. തെറ്റുകാരനെ ന്യായീകരിക്കില്ലന്നതാണ് പാര്‍ട്ടി നയം. സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പോത്സാഹിപ്പിക്കില്ല. വടക്കന്‍ പാട്ടില്‍ പറയുന്നതുപോലെ ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ലയെന്നും കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടിയാണ് മറ്റു കളരികള്‍ക്കുള്ളതല്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.
