കേരളത്തില്‍ വരാനിരിക്കുന്നത് കൂട്ട അവധികൾ. ബാങ്കുകള്‍ തുടര്‍ച്ചയായ നാലു ദിവസം അടഞ്ഞു കിടക്കും. ആവശ്യത്തിന് പണം കയ്യില്‍ കരുതാത്തവര്‍ പെട്ടുപോകും.എ ടി എമ്മിനെ ആശ്രയിക്കാമെന്ന് കരുതാമെങ്കിലും ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പണം തീരാനാണ് സാധ്യത. പിന്നീട് പണം നിറയ്ക്കല്‍ വൈകിയാല്‍ കയ്യില്‍ കാശില്ലാതാകും.
നാലാം ശനി, ഞായര്‍, പൊതുഅവധി, സമരം എന്നിവയാണ് നാലു ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കാന്‍ കാരണം. ഇതില്‍ രണ്ടു ദിവസം എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്നതും എടുത്തു പറയണം. അവധിയുടെ കാര്യം അറിഞ്ഞ് നേരത്തെ പ്ലാന്‍ ചെയ്യാത്തവര്‍ ഒരുപക്ഷേ പ്രതിസന്ധി നേരിടും. ഗൂഗിള്‍ പേ, പേ ടി എം ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും വലിയ ഇടപാടുകള്‍ നടത്തുന്നവര്‍ ഒന്നു തയ്യാറെടുക്കണം. ജനുവരി അവസാന വാരത്തിലാണ് നാല് അവധി തുടര്‍ച്ചയായി വരുന്നത്. ജനുവരി 24 ന് നാലാം ശനിയാഴ്ചയാണ്. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്ക് അവധിയാണ്. തൊട്ടടുത്ത ദിവസമായ ജനുവരി 25 ഞായറാഴ്ച. ജനുവരി 26 റിപബ്ലിക് ദിനത്തിന്റെ പൊതു അവധി. ജനുവരി 27ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ശനിയാഴ്ചയും അവധി വേണം എന്നാവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാര്‍ പണി മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ രണ്ട്, നാല് ശനിയാഴ്ചകള് അവധിയാണ്. അതിനു പുറമെ ഒന്ന്, മൂന്ന് ശനിയാഴ്ചകള് കൂടി അവധി വേണം എന്നാണ് ആവശ്യം. 2024 ല്‍ ശമ്പള പരിഷ്കരണ കരാറിനിടെ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും ഇക്കാര്യത്തില്‍ ധാരണയിലെത്തിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
ആര് ബി ഐ, എല്‍ ഐ സി, ഫോറിന് എക്സ്ചേഞ്ച്, ഓഹരി വിപണി എന്നിവ ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇക്കാര്യം സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജോലി സമയം കൂട്ടണം എന്ന അഭിപ്രായം ഒരുഭാഗത്ത് ചര്‍ച്ച ചെയ്യവെയാണ് ജോലി സമയം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും എടുത്തു പറയണം. പല രാജ്യങ്ങളിലും ആഴ്ചയില്‍ അഞ്ചു ദിവസമാണ് പ്രവൃത്തിദിനം. യു എ ഇയില്‍ വീണ്ടും പ്രവൃത്തി ദിനം കുറയ്ക്കുന്നത് ഘട്ടങ്ങളായി നടപ്പാക്കി വരികയാണ്. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി ദിവസം അഞ്ചാക്കി കുറയ്ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മൊത്തം ജോലി സമയത്തില്‍ മാറ്റം വരുത്താതെ അഞ്ചു ദിവസം ജോലിയാക്കാനാണ് ചര്‍ച്ചകള്‍.
