സർക്കാർ ജീവനക്കാരുടെ 12-ാം ശമ്പള പരിഷ്കരണം ബജറ്റിനുമുൻപ് പ്രഖ്യാപിച്ചേക്കും. മാർച്ചിൽ പുതിയ ശമ്പളം നൽകുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. 2024 ജൂലായ് ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെയാകും പരിഷ്കരണം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്നും ഉറപ്പാണ്. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 2,500 രൂപ എന്ന ലക്ഷ്യത്തിലേക്ക് ക്ഷേമ പെൻഷൻ തുക എത്തിക്കുമെന്നാണ് സൂചന.
ശമ്പളപരിഷ്കരണ കമ്മിഷനു പകരം സർക്കാർ ചുമതലപ്പെടുത്തിയ, ഉദ്യോഗസ്ഥസമിതി ഫോർമുല തയ്യാറാക്കിയിട്ടുണ്ട്. രാഷ്ട്രീയ തീരുമാനം വന്നാലുടൻ പ്രഖ്യാപനം നടക്കും. കഴിഞ്ഞ ശമ്പളപരിഷ്ക്കരണ സമയത്ത് അടിസ്ഥാനശമ്പളത്തിന്റ 1.37 മടങ്ങ് കണക്കാക്കി പുതിയ അടിസ്ഥാനശമ്പളം നിശ്ചയിക്കുകയായിരുന്നു. അന്ന് 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റും ചേർത്ത് 37 ശതമാനം വർധനയാണുണ്ടായത്. ഇത്തവണ 38 ശതമാനം വർധന വരുമെന്നാണ് സൂചന. അടിസ്ഥാനശമ്പളത്തിന്റെ 1.38 മടങ്ങായിരിക്കും പുതിയ അടിസ്ഥാനശമ്പളം. നിലവിലെ അടിസ്ഥാനശമ്പളത്തെ 1.38 കൊണ്ട് ഗുണിച്ചാൽ പുതിയ അടിസ്ഥാനശമ്പളം ലഭിക്കും. ഈ ഫോർമുലയ്ക്ക് തത്ത്വത്തിൽ അംഗീകാരമായെന്നാണ് വിവരം. ഇതുപ്രകാരം 31,740 രൂപയായിരിക്കും കുറഞ്ഞ അടിസ്ഥാനശമ്പളം.
