എസ് ഐ ആർ സമയ പരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഡിസംബർ 16 വരെയാണ് സമയപരിധി നീട്ടിയത്. ഫോമുകൾ തിരികെ നൽകാൻ ഡിസംബര്‍ 11 വരെയാണ് സമയമുള്ളത്. കരട് വോട്ടർ പട്ടിക അതിനു ശേഷമാകും പ്രസിദ്ധീകരിക്കുക. എസ് ഐ ആർ തിടുക്കത്തിൽ നടപ്പിലാക്കണമെന്ന തീരുമാനത്തിൽ ജോലിഭാരം താങ്ങാനാവാതെ നിരവധി ബി എൽ ഒമാർ ജീവനൊടുക്കിയപ്പോഴും സമയം നീട്ടില്ല എന്ന നിലപാടിലായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ. ഡിസംബർ നാലിനാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്നത്.
കേരളവും തമിഴ്നാടും അടക്കം 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. കരട് വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ അത് പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം അറിയിക്കണം. 2026 ജനുവരി 15 വരെയാണ് പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാൻ സമയമുള്ളത്. അന്തിമ പട്ടിക ഫെബ്രുവരി 14 നായിരിക്കും പുറത്തിറക്കുക.
ബി എൽ ഒമാരുടെ ജോലിഭാരം, ചുരുങ്ങിയ സമയത്തിനുള്ളിൽ ഫോമുകൾ വിതരണം ചെയ്ത് തിരികെ വാങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ എസ് ഐ ആർ നടപ്പിലാക്കിയ ദിവസം മുതൽ ഉന്നയിച്ചിരുന്നു. തുടർന്നാണ് എസ് ഐ ആർ ബുദ്ധിമുട്ടിൽ കണ്ണൂരിൽ ബി എൽ ഒ ജീവനൊടുക്കിയത്.
കേരളത്തിൽ എസ് ഐ ആർ തിടുക്കത്തിൽ നടപ്പിലാക്കരുത് എന്ന ആവശ്യം എല്ലാ രാഷ്ട്രീയ പാർടികളും ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിലും പരാതികളുടെ പ്രവാഹമായിരുന്നു. ബി ജെ പി മാത്രമാണ് എസ് ഐ ആർ തിടുക്കത്തിൽ നടപ്പിലാക്കുന്നതിനെ അനുകൂലിച്ചത്.
