തിരുവനന്തപുരം ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ കിരൺ പൊലീസിനെ വാളുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് എസ് എച്ച് ഒയായ തസ്നിം അബ്ദുസമദ് വെടിവച്ചത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കിരൺ. ഇതോടെ കോടതി ഉത്തരവനുസരിച്ച് ഇയാളെ കാപ്പാ കേസിൽ ഉൾപ്പെടുത്തി നാടുകടത്തിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം കിരൺ ആര്യങ്കോട്ടെ വീട്ടിലെത്തുകയായിരുന്നു. ഇതറിഞ്ഞ എസ് എച്ച് ഒ തസ്നിം അബ്ദുസമദിന്റെ നേതൃത്വത്തിലുള്ള സംഘം കിരണിനെ പിടികൂടാൻ പോയതായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ വാളുപയോഗിച്ച് വെട്ടാൻ ശ്രമിച്ച കിരണിൽ നിന്ന് രക്ഷപ്പെടാനാണ് എസ് എച്ച് ഒ വെടിയുതിർത്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കിരണിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇയാൾ ഓടി രക്ഷപ്പെട്ടു. കിരണിനെ കണ്ടെത്താനുളള ശ്രമം തുടരുന്നു.
