തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് സ്ഥാനം എൻ ശക്തൻ രാജിവച്ചു. കെ പി സി സിക്ക് രാജിക്കത്ത് കൈമാറി. തൽക്കാലത്തേക്ക് എന്നുപറഞ്ഞ് ഏൽപ്പിച്ച തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് നേതാക്കളെ അറിയിച്ചിട്ടും നടപടിയുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള തന്റെ മോഹത്തിന് പ്രസിഡന്റ് സ്ഥാനം തടസമാകുമെന്ന് കണ്ടാണ് രാജി.
പാലോട് രവി ഫോൺ വിവാദത്തിൽ കുടുങ്ങിയപ്പോൾ ശക്തന് താൽക്കാലിക ചുമതല നൽകുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും നേതൃത്വം ഉറപ്പുനൽകി. സ്ഥാനമൊഴിഞ്ഞ പാലോട് രവി തന്റെ ആളാണെന്നും പകരം വരുന്നതും താൻ നിർദേശിക്കുന്നയാളാകണമെന്നുമുള്ള പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പിടിവാശിമൂലം പുതിയ പ്രസിഡന്റിനെ വയ്ക്കാനാകുന്നില്ലെന്ന് ശക്തന്റെ രാജിയെ അനുകൂലിക്കുന്നവർ പറയുന്നു. ചെമ്പഴന്തി അനിലിനെയല്ലാതെ മറ്റാരെയും പരിഗണിക്കാൻ സതീശൻ സമ്മതിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
