എറണാകുളം സ്വദേശിയും മുതിര്‍ന്ന പൗരനുമായ ഡോക്ടറെ വിര്‍ച്വല്‍ അറസ്റ്റ് നടത്തി തട്ടിയെടുത്ത ഒരു കോടി 30 ലക്ഷം രൂപയില്‍ ഒരു കോടി ആറ് ലക്ഷം രൂപ തിരിക പിടിച്ച് പൊലീസ് സൈബര്‍ വിഭാഗം.
മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമുള്ള വ്യാജേന തട്ടിപ്പുസംഘം ബന്ധപ്പെടുകയും തുടര്‍ന്ന് വീഡിയോ കോളില്‍ വന്നു വിര്‍ച്വല്‍ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് 48 മണിക്കൂറോളം അദ്ദേഹത്തെ തടഞ്ഞ് വെയ്ക്കുകയും ചെയ്തു.
തടഞ്ഞു വെച്ച സമയത്ത് തന്നെ ഡോക്ടറെക്കൊണ്ട് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി മാറ്റുകയും ചെയ്തു.
തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടന്‍ 1930 ല്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നഷ്ടമായ തുകയില്‍ ഒരു കോടി ആറു ലക്ഷം രൂപ തിരികെ പിടിക്കാനായി.
മുതിര്‍ന്ന പൗരൻമാരെ കേന്ദ്രീകരിച്ചാണ് നിലവില്‍ സംസ്ഥാനത്ത് ഏറ്റുവം കൂടുതല്‍ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നത്.
വിര്‍ച്വല്‍ അറസ്റ്റ് എന്നത് നിയമപരമല്ല എന്ന വിവരം പൊതു സമൂഹം മനസ്സിലാക്കേണ്ടതാണ്. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാൽ ഉടന്‍തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടുക.
ഗോള്‍ഡണ്‍ അവറില്‍ തന്നെ പരാതിപ്പെട്ടാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കാൻ സാധ്യത വളരെ കൂടുതലാണ്.
