പട്ടികവർഗ വിഭാഗക്കാരനായ പൊലീസ് ട്രെയിനിയെ തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിലെ ബാരക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന അമ്മയുടെ പരാതിയെകുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
സെപ്റ്റംബർ 18 ന് രാവിലെ എസ് എ പി ക്യാമ്പിൽ മരിച്ച വിതുര സ്വദേശി ആനന്ദിന്റെ അമ്മ ചന്ദ്രിക സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ട്രെയിനിംഗ് ഉദ്യോഗസ്ഥർ മകനെ ചീത്ത പറയുകയും ജാതിപേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതതായി അമ്മ പരാതിയിൽ പറയുന്നുണ്ട്. മേലുദ്യോഗസ്ഥരുടെ അനാവശ്യപീഡനമാണ് മരണകാരണമെന്നും പരാതിയിൽ പറയുന്നു.
ആനന്ദിനെ മേലുദ്യോഗസ്ഥർ അകാരണമായി ശിക്ഷിച്ചതായും പരാതിയിലുണ്ട്. തുടർന്ന് പേരൂർക്കട സർക്കാർ ആശുപത്രിയിൽ ചികിത്സിക്ക് വിധേയനാക്കി. ആശുപത്രിയിൽ നിന്നും വിട്ടതിന്റെ പിറ്റേന്നാണ് ആത്മഹത്യ ചെയ്തത്. മരണത്തിൽ ദൂരൂഹതയുള്ളതായി അമ്മ ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും അമ്മ ആവശ്യപ്പെട്ടു.
