സ്വർണക്കവർച്ചയിൽ ഉണ്ണികൃഷ്ണൻ പോറ്റി പൊലിസിനു നൽകിയ നിർണായക മൊഴി പുറത്തു വന്നു. തട്ടിയെടുത്ത സ്വർണം പലർക്കായി വീതിച്ചു നൽകി. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും നൽകിയെന്ന് പോറ്റി മൊഴി നൽകിയതായും സൂചന. സ്മാർട്ട് ക്രിയേഷൻസിലും ഗൂഢാലോചന നടന്നതായി സംശയം. പുറത്തു നിന്നും ആളെ എത്തിച്ചു സ്വർണം ഉരുക്കിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി.
ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ സ്വർണം ഉരുക്കിയെന്ന വിവരം പങ്കു വെച്ചിരുന്നതായും ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ പറയുന്നു. അതേസമയം ഇടപാടുകാരായിരുന്ന കൽപേഷിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കൽപേഷിനെ എത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ലെന്ന് എസ് ഐ ടിക്ക് സംശയമുണ്ട്.
കൽപേഷിന്റെ പിന്നിൽ ഉന്നതനെ സംശയിച്ച് അന്വേഷണ സംഘം. ദേവസ്വം ബോർഡിലെ ചിലർക്ക് കൽപേഷിനെ കുറിച്ച് ധാരണയുണ്ട്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലും തെളിവ് ശേഖരണവും ആവശ്യമാണ്. ശബരിമല സ്വർണക്കൊള്ളയിൽ ആസൂത്രണം നടന്നുവെന്നും ദേവസ്വം ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു.
എസ് ഐ ടി അറസ്റ്റു ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പത്തനംതിട്ടയിൽ വച്ച് അറസ്റ്റു രേഖപ്പെടുത്തിയത്.
