തമിഴ്നാട്ടിലെ വാർത്താ ചാനലായ ‘പുതിയ തലമുറൈ ‘കാണാനാകുന്നില്ലെന്ന് വ്യാപക പരാതി. തമിഴ്നാട് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കേബിൾ ശൃംഖലയിൽ നിന്ന് ഈ വാർത്താ ചാനലിനെ ഒഴിവാക്കിയതാണ് കാരണമെന്നറിയുന്നു. ഏകദേശം 15 ലക്ഷത്തിലധികം കുടുംബങ്ങളുള്ള നെറ്റ് വർക്കിൽ നിന്നാണ് ചാനൽ നീക്കം ചെയ്തിരിക്കുന്നത്. സർക്കാരിന് അത്ര പിടിയ്ക്കാത്ത വാർത്തകൾ ചാനലിൽ ഇടം പിടിച്ചതാണ് ഒഴിവാക്കാൻ കാരണമെന്ന് മാധ്യമ മേഖലയിൽ ചർച്ചയുണ്ട്. നടപടി മാധ്യമസ്വാതന്ത്യത്തിനുള്ള ഇടപെടലാണന്ന് ചെന്നൈ പ്രസ് ക്ലബ് ഇതിനോടകം പ്രതികരണം നടത്തിയിട്ടുണ്ട്. എ ഐ എ ഡി എം കെ, ബി ജെ പി എന്നീ കക്ഷികളും വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
കഴിഞ്ഞ ദിവസം മുതൽ തങ്ങളുടെ ചാനൽ കാണാൻ കഴിയുന്നില്ലെന്ന വ്യാപക പരാതികളുണ്ടെന്നും വിഷയം പരിശോധിക്കുകയാണന്നും ചാനൽ അധികൃതര്‍ പറഞ്ഞു. സാധാരണ ഗതിയിൽ ഇത്തരം ഘട്ടങ്ങളിൽ ഒരു മുൻകൂര്‍ നോട്ടീസ് ചാനൽ മേധാവികൾക്ക് നൽകാറുണ്ട്. എന്നാൽ ഇവിടെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.