ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇ ഡിയും. സിനിമതാരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധനയുണ്ട്. 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ചു ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ ഡി കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് ഭൂട്ടാൻ, നേപ്പാൾ വഴി ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്ന് ഇ ഡി അറിയിച്ചു. കോയമ്പത്തൂർ ആസ്ഥാനമായുള്ള ശൃംഖല വ്യാജരേഖകളും ( ഇന്ത്യൻ ആർമി, യു എസ് എംബസി, എം ഇ എ എന്നിവയിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു ) ഉപയോഗിച്ചും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മറ്റു സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യാജ ആർ ടി ഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീട് വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്ന് ഇ ഡി നടപടി ആരംഭിച്ചു. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിർത്തി കടന്നുള്ള പണമടയ്ക്കലും ഇതിലുൾപ്പെടുന്നതായും ഇ ഡി വൃത്തങ്ങൾ അറിയിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലെ 17 ഇടങ്ങളിലായി വാഹന ഡീലർമാർ, വർക്ക്ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
