തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ശോച്യാവസ്ഥ ഒരു അപകടത്തിലൂടെ വെളിപ്പെട്ടു. ആശുപത്രിയുടെ പഴക്കം ചെന്ന കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയോടൊപ്പം വന്ന ബന്ധുവിന് പരിക്കേറ്റു.
ശാന്തിഗിരി സ്വദേശിയായ നൗഫിയ (21) എന്ന യുവതിക്കാണ് അപകടത്തിൽ പരിക്കേറ്റത്. നൗഫിയ ഒരു രോഗിയെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പി എം ആർ) ഒ പി യിൽ ഡോക്ടറെ കാണിക്കുന്നതിനായി കാത്തിരിക്കുമ്പോഴാണ് സംഭവം. പെട്ടെന്ന് കെട്ടിടത്തിന്റെ സീലിംഗിൽ നിന്നും കോൺക്രീറ്റ് പാളികൾ അടർന്ന് നൗഫിയയുടെ ഇടത് കൈയിലും മുതുകിലും വീഴുകയായിരുന്നു.
പരിക്കേറ്റ നൗഫിയയെ പ്രാഥമിക ചികിത്സകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, അപകടകരമായ രീതിയിലുള്ള പി എം ആർ ഒ പി യുടെ പ്രവർത്തനം ഉടൻ തന്നെ സ്കിൻ ഒ പി യിലേക്ക് മാറ്റി സ്ഥാപിച്ചു.
പരിക്കേറ്റ യുവതിക്ക് എക്സ് – റേ എടുക്കാൻ ജില്ലാ ആശുപത്രിയിലെ എക്സ് – റേ മെഷീൻ പ്രവർത്തിക്കാത്തത് കാരണം പുറത്തു നിന്നാണ് നടത്തേണ്ടി വന്നത്. പുറത്ത് നിന്ന് എക്സ് – റേ എടുക്കുന്നതിനായി വന്ന 700 രൂപ ആശുപത്രി അധികൃതർ നൗഫിയക്ക് തിരികെ നൽകി.
