ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ അറ്റകുറ്റപ്പണികൾക്കു ശേഷം തിരികെ എത്തിച്ചു. ഇന്ന് (സെപ്തംബർ 21 ) പുലർച്ചെയാണ് സ്വർണ്ണം പൂശിയ പാളികൾ സന്നിധാനത്ത് എത്തിച്ചത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലാണ് അറ്റകുറ്റ പണികൾ നടത്തിയത്.
സെപ്തംബർ 8 നാണ് അറ്റകുറ്റപ്പണികൾക്കായി സ്വർണ്ണം പൂശിയ പാളികൾ ചെന്നൈയിലെ സ്ഥാപനത്തിലേക്കു കൊണ്ടുപോയത്. തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിലാണ് സ്വർണ്ണം പൂശിയ പാളികൾ തിരികെ എത്തിച്ചത്. തിരുവാഭരണം കമ്മീഷണർ, ശബരിമല അസി : എക്സികുട്ടീവ് ഓഫീസർ, ദേവസ്വം സ്മിത്ത്, ദേവസ്വം ഗാർഡ്, ദേവസ്വം വിജിലൻസ് സബ് ഇൻസ്പെക്ടർ എന്നിവരടങ്ങിയ സംഘം സ്വർണ്ണ പാളികൾ ചെന്നൈയിൽ എത്തിച്ച് അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.
നിലവിൽ ശബരിമല സന്നിധാനത്തെ ദേവസ്വം സ്ട്രോങ്ങ് റൂമിലാണ് പാളികൾ സൂക്ഷിച്ചിരിക്കുന്നത്. തന്ത്രിയുടെ അനുമതിയോടെ ശുദ്ധിക്രിയകൾ നടത്തി സ്വർണ്ണം പൂശിയ പാളികൾ ദ്വാരപാലക ശില്പങ്ങളിൽ പുന:സ്ഥാപിക്കും.