ദീർഘ ദൂര യാത്രക്കാർക്കും മറ്റുള്ളവർക്കുമായി, ദേശീയപാതയോരങ്ങളിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പിലെ ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച് പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അഥോറിറ്റിയെയും ഹൈക്കോടതി വിമർശിച്ചു.
യാത്രികര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍ എച്ച് എ ഐയാണ്. കൃത്യമായ ദൂരപരിധിയില്‍ എന്‍ എച്ച് എ ഐ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ബാധ്യത പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് മേല്‍ ചുമത്താനാവില്ലെന്നും ഹൈക്കോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി.
ദേശീയപാതയല്ലാത്ത സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് സൗകര്യം അനുവദിക്കണോ എന്ന കാര്യം പമ്പുടമകൾക്ക് തീരുമാനിക്കാമെന്നും കോടതി വിശദീകരിച്ചു.
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട് കുറച്ച് നാളുകളായി കോടതി വ്യവഹാരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ പമ്പിലെ ശുചിമുറികൾ ഉപയോഗിക്കാനുള്ള സൗകര്യം പമ്പിലെത്തുന്ന ഉപയോക്താക്കൾക്കു മാത്രമായി നിജപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഈ ഉത്തരവിൽ കോടതി ഭേഭദഗതി കൊണ്ടുവന്നു. എല്ലാ യാത്രികർക്കും ശുചിമുറികൾ തുറന്നു നൽകണം എന്നായിരുന്നു കോടതിയുടെ പുതുക്കിയ നിർദേശം.
ഇതിനെതിരേ പമ്പുടമകൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്‍റെ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.