വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങളും സാങ്കേതിക സംവിധാനങ്ങളും നേരിട്ടറിയാൻ ഇന്ത്യൻ നാവികസേനയുടെ ഐ എൻ എസ് കബ്ര എന്ന യുദ്ധക്കപ്പൽ വിഴിഞ്ഞത്തെത്തി. കൊച്ചിയിൽ നിന്നു പുറപ്പെട്ട ഈ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കേരളാ മാരിടൈം ബോർഡിന്റെ വാർഫിൽ അടുപ്പിച്ചത്.
തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളും കടൽ സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. തുറമുഖത്തിന്റെ സാങ്കേതിക മികവും പ്രവർത്തന രീതികളും സൈനികർക്ക് നേരിട്ട് മനസ്സിലാക്കാൻ ഇത് സഹായകമാകുമെന്നും അധികൃതർ പറഞ്ഞു.
41 നാവികരും നാല് ഉദ്യോഗസ്ഥരും ഒരു സിവിലിയനും ഉൾപ്പെടെ ആകെ 46 പേരാണ് കപ്പലിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലുമായി സംഘം തുറമുഖത്തെ എല്ലാ സൗകര്യങ്ങളും കണ്ടു മനസ്സിലാക്കും. തുടർന്ന്, തുറമുഖത്തിന്റെ മറൈൻ വിഭാഗം, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കപ്പൽ തിരിച്ചുപോകുമെന്ന് കേരളാ മാരിടൈം ബോർഡ് അധികൃതർ അറിയിച്ചു.
