തൃശൂരില്‍ വന്‍ ലഹരിവേട്ട. എരുമപ്പെട്ടി സ്വദേശി മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. ഓണാഘോഷങ്ങള്‍ ലക്ഷ്യമാക്കിയാണ് വന്‍ ലഹരിക്കടത്ത് നടത്തിയതെന്ന് കരുതുന്നു. തൃശൂര്‍ ഡാന്‍സാഫ് ടീമും തൃശൂര്‍ സിറ്റി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
ഇന്നു രാവിലെ കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിയ എരുമപ്പെട്ടി ദേശമംഗലം സ്വദേശി മുഹമ്മദ് (28) ആണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷനു മുന്നില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ പരിശോധയില്‍ ഇയാളില്‍ നിന്ന് ഒരു കോടി രൂപയോളം വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടുകയായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് ലഹരി എത്തിയ്ക്കുന്നത്. ഇയാളുടെ മൊബൈല്‍ ഫോണും പരിശോധിച്ചു വരികയാണ്. ലഹരി ഇടപാടുകാരെ കുറിച്ചും അന്വേഷണം നടന്നു വരുന്നു.