തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ടൗണിലുള്ള പൊന്നൂസ് ഫാൻസി സ്റ്റോറിലാണ് തീപിടുത്തമുണ്ടായത്. കട പൂർണമായും കത്തി നശിച്ചു. പുലർച്ചെ പന്ത്രണ്ടരയോടെയാണ് തീപിടുത്തം ശ്രദ്ധയിൽപെട്ടത്. തീ പിടിച്ച കെട്ടിടത്തിനോട് ചേർന്നുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് വെഞ്ഞാറമൂട് ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്നാണ് തീ കെടുത്തിയത്.
ഫാൻസി സ്റ്റോറിൻ്റെ പുറകുവശത്തെ ഗോഡൗണിലാണ് ആദ്യം തീ പിടിച്ചത്. ഓണകച്ചവടത്തിനായി 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഗോഡൗണിൽ ശേഖരിച്ചിരുന്നു. തീപിടുത്തതിൽ 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായായി കടയുടമ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.