ആഗോള അയ്യപ്പ സംഗമത്തിൽ പ്രധാന അതിഥിയായി പങ്കെടുക്കും എന്ന് കരുതിയിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല എന്ന് അറിയിച്ചു. നേരത്തേ തീരുമാനിച്ച ഔദ്യോഗിക പരിപാടികൾ ഒഴിവാക്കാൻ കഴിയാത്തതിനാലാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിച്ചേരാൻ ആകാത്തതെന്നാണ് തമിഴ്നാട് സർക്കാർ നൽകുന്ന വിശദീകരണം. സ്റ്റാലിനു പകരമായി പരിപാടിയിൽ സംബന്ധിക്കാൻ തന്റെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരെ സ്‌റ്റാലിൻ ചുമതലപ്പെടുത്തിയതായും തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസ് കേരള സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
നേരത്തേ , അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ സ്റ്റാലിൻ വരരുതെന്നും അയ്യപ്പനെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനും ഭക്തരോട് മാപ്പു പറയണമെന്നും ബി ജെ പി ആവശ്യം ഉന്നയിച്ചിരുന്നു. സി പി എം ഉം സർക്കാരും നടത്തുന്ന നാടകമാണിതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിക്കുകയും ചെയ്തു. അയ്യപ്പഭക്തർക്കെതിരെ കേസെടുത്ത് ജയിലടച്ചതിന് സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്നും സ്റ്റാലിനും മകൻ ഉദയനിധിയും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ ഹിന്ദുക്കളോട് മാപ്പു പറയണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.
എന്നാൽ ഇത്തരം വിഷയങ്ങളൊന്നുമല്ല സ്‌റ്റാലിൻ വരാതിരിക്കുന്നതിനു പിന്നിലുള്ളതെന്നാണ് തമിഴ്നാട്ടിൽ നിന്ന് ലഭ്യമാകുന്ന വിവരം. ഒഴിവാക്കാനാകാത്ത ഔദ്യോഗിക പരിപാടികൾ ഉള്ളതു കൊണ്ടാണ് പകരം മന്ത്രിമാരെ നിയോഗിച്ചതെന്നുമാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്.