സി പി ഐ (എം) മുതിർന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുശോചിച്ചു കൊണ്ട് സി പി ഐ (എം) സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് വിപുലമായ അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്ന് (വെള്ളി) വൈകിട്ട് നാലിന് കനകക്കുന്നിലാണ് പരിപാടി നടക്കുന്നത്.
വി എസ്, സി പി ഐ (എം) നേതാവ്, എല്‍ ഡി എഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണപരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാന്‍ എന്നിങ്ങനെ വിവിധ ചുമതലകളുമായി തിരുവനന്തപുരത്ത് കഴിഞ്ഞത് നീണ്ട ആറര പതിറ്റാണ്ടിലേറെയാണ്. ജൂലൈ 21 ന് അന്തരിച്ച അദ്ദേഹത്തിന് തലസ്ഥാനം വികാരനിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്. വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കള്‍, മത സാമുദായിക, സാംസ്‌ക്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി, വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കള്‍, സീറോ മലങ്കര സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ലത്തീന്‍സഭ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മെത്രാപൊലീത്ത ഡോ : ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, കോഴിക്കോട് അതിരൂപത മത്രൊപ്പൊലീത്ത ഡോ : വര്‍ഗീസ് ചക്കാലക്കല്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബിഷപ്പ് കമ്മീഷണറി പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി ജെ ജയരാജ്, ബിഷപ്പ് മാത്യുസ് മോര്‍ സില്‍വാനസ് (ബിലീവേഴ്‌സ് ചര്‍ച്ച്) തുടങ്ങിയവര്‍ പങ്കെടുക്കും.