എ ഡി ജി പി എം ആർ അജിത് കുമാറിനെ എക്‌സെെസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചതെന്നറിയുന്നു. നിലവിലെ എക്‌സെെസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി. ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹെെക്കോടതിയെ അറിയിക്കും.
ശബരിമലയിൽ അജിത് കുമാർ ട്രാക്‌ടർ യാത്ര നടത്തിയതും വിവാദമായിരുന്നു. സംഭവത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിരുന്നു. ട്രാക്‌ടർ ചരക്ക് നീക്കത്തിനുമാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതി നിർദേശം നൽകിയിരികുന്നത്. അജിത് കുമാർ ഇത് ലംഘിച്ചുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഈ മാസം ആദ്യ ആഴ്ചയിലാണ് സംഭവം നടന്നത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത് കുമാറിന്റെ ട്രാക്‌ടർ യാത്ര. പത്തനംതിട്ട എസ് വിനോദ് കുമാറാണ് സൗകര്യം ഒരുക്കിയതെന്നും ആക്ഷേപമുണ്ട്.
പമ്പയിൽ സി സി ടി വി ക്യാമറ പതിയാത്ത സ്ഥലത്തു നിന്ന് ട്രാക്ടറിന്റെ പെട്ടിയിൽ കയറി ടാർപോളിൻ ഷീറ്റിട്ട് മറച്ചായിരുന്നു യാത്ര. ഇതിന്റെ ദൃശ്യങ്ങൾ ചില തീർത്ഥാടകർ മൊബൈലിൽ പകർത്തിയിരുന്നു. മാളികപ്പുറം ക്ഷേത്രത്തിനു സമീപം നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുമായി ബന്ധപ്പെട്ടാണ് അജിത് കുമാർ ശബരിമലയിലെത്തിയത്.