പാലക്കാട് പൊൽപ്പുള്ളിയിൽ കഴിഞ്ഞ ദിവസം കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു കുട്ടികളും മരിച്ചു. ആറുവയസുള്ള ആൽഫ്രഡ്, നാലു വയസുള്ള എമിലിന എന്നീ കുട്ടികളാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന, കുട്ടികളുടെ മാതാവായ എൽസിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 10 വയസുകാരിയായ മറ്റൊരു പെൺകുട്ടിയും പൊള്ളലേറ്റ് ചികിത്സയിലാണ്.
ബാറ്ററിയിലെ ഷോട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് കരുതുന്നു. പഴക്കമുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത് എന്ന് പൊലിസ് പറഞ്ഞു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന എൽസിയുടെ ഭർത്താവ് കഴിഞ്ഞ മാസമാണ് രോഗബാധിതനായി മരിച്ചത്. എൽസിയും ഒരു ശസ്ത്രക്രിയക്കു ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. മക്കൾക്കൊപ്പം പുറത്തേക്കു പോകാനായി കാറിൽ കയറുന്നതിനിടയിലാണ് അപകടവും പൊട്ടിത്തെറിയും ഉണ്ടായത്.
നിർധനരായ കുടുംബത്തിൻ്റെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് സംഭവസ്ഥലത്തെത്തിയ വൈദ്യുതി വകുപ്പു മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. വണ്ടിയുടെ കാലപ്പഴക്കമാകാം ബാറ്ററിയുടെ ഷോർട്ട് സർക്യൂട്ടിനു കാരണമെന്ന് ഫയർഫോഴ്സ് പ്രാഥമികമായി വിലയിരുത്തുന്നു. മോട്ടോർ വാഹന വകുപ്പും പൊലിസും വിശദമായ അന്വേഷണം നടത്തി വരികയാണ്.
