കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധം എന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച പൊതു പണിമുടക്ക് കേരളത്തെ ബാധിച്ചു. തിരുവനന്തപുരത്ത് കെ എസ് ആർ ടി സി സർവീസ് നടത്തുന്നില്ല. കടകൾ മികതും അടച്ചിട്ടിരിക്കുകയാണ്. ചുരുക്കം ചില ഓട്ടോകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കായി പൊലീസ് വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെ എസ് ആർ ടി സി ബസ് പണിമുടക്ക് അനുകൂലികൾ തടഞ്ഞു. തൃശൂർ ഡിപ്പോയിൽ നിന്ന് രണ്ടു ബസുകൾ രാവിലെ സർവീസ് നടത്തി. ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ എത്തുന്നുണ്ട്. കേരള സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ എല്ലാം ഇന്നലെ തന്നെ മാറ്റിവച്ചിരുന്നു. രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെടുന്നത്.
ഡെൽഹിയിൽ ഇന്ന് ഉച്ചയോടെ പ്രതിഷേധ സംഗമം നടത്തി. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ രണ്ടു മണിക്ക് ജന്ദർ മന്ദറിൽ പ്രതിഷേധിച്ചത്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബി എം എസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.തൊഴിലാളികളും കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും മോട്ടോർ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലയിലുള്ളവരും പങ്കെടുക്കുന്നതിനാൽ ജനജീവിതം സ്തംഭിച്ചു എന്നു തന്നെ പറയാം. റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം, ആശുപത്രി എന്നിവിടങ്ങളിലേക്കുളള ഗതാഗതം മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ, ടൂറിസം മേഖല എന്നിവയേയും ഒഴിവാക്കിയിട്ടുണ്ട്.