കോന്നി പാറമട അപകടത്തിൽ മരിച്ച ഒഡീഷ സ്വദേശി അജയ്കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം എത്രയും പെട്ടന്ന് അദ്ദേഹത്തിൻ്റെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. പോസ്റ്റുമോർട്ടം ബുധനാഴ്ച നടത്തും. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെ എല്ലാ ചെലവും ക്വാറി ഉടമ വഹിക്കും. കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും.
ക്വാറി പ്രവർത്തനം സംബന്ധിച്ച വകുപ്പുതല യോഗം അടുത്ത ദിവസം ചേരുന്നുണ്ട്. ക്വാറിക്കെതിരായ പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.
പാറ ഇടിച്ചിൽ തുടർന്നതാണ് രക്ഷപ്രവർത്തനം വൈകാൻ കാരണമായത്. ജില്ലാഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ അഗ്നിസുരക്ഷാ സേന, എൻ ഡി ആർ എഫ് എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു.
മൃതദേഹം കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.