കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് അഡ്മിറ്റായിരുന്ന രോഗിയുടെ അമ്മ മരിച്ച സംഭവത്തിൽ, രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമെന്ന് ആക്ഷേപം. മന്ത്രിമാരായ വീണ ജോർജും വാസവനും പറഞ്ഞത് ശരിയല്ലെന്നാണ് രോഗികൾ കൂട്ടിരിപ്പുകാരും പ്രതികരിച്ചത്. ഉപയോഗ ശൂന്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞ കെട്ടിടം ആളുകൾ ഉപയോഗിച്ചിരുന്നു എന്ന് രോഗികളും ബന്ധുക്കളും പറയുന്നു.
തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് അപകടത്തിൽ മരിച്ചത്. ചികിത്സയിൽ കഴിയുന്ന മകൾക്കൊപ്പം കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. ബിന്ദുവിനെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു. കുളിക്കാൻ പോയ സമയത്താണ് കെട്ടിടം ഇടിഞ്ഞു വീണ് അപകടമുണ്ടായത്.
