കൊച്ചിയിൽ ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ റേഞ്ച് റോവർ കാറ് അപകടത്തിൽപ്പെട്ടത് സ്വാഭാവികമായി ഉണ്ടാകുന്ന പിഴവ് മൂലമാണന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിന് സാങ്കേതിക തകരാർ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ട്രെയിലറിൽ നിന്നു വാഹനമിറക്കിയ തൊഴിലാളിക്ക് ഇക്കാര്യത്തിലുള്ള പരിചയക്കുറവാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ തങ്ങൾക്ക് പിഴവൊന്നും പറ്റിയിട്ടില്ലെന്നാണ് വാഹനമിറക്കിയ ചുമട്ടുതൊഴിലാളികൾ നേരത്തേ എടുത്തിരുന്ന നിലപാട്.
ഷോറൂമിൽ കൊണ്ടു വന്നപ്പോൾ വാഹനത്തിന് സാങ്കേതിക തകരാർ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കാർ പിന്നിലോട്ട് ഇറക്കിയപ്പോൾ വാഹനത്തിന്റെ റൈഡിങ് മോഡ് മാറ്റേണ്ടതായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാതെ ആക്സിലേറ്ററിൽ കാലമർത്തിയപ്പോൾ വാഹനം നിയന്ത്രണം വിട്ടതാണ്. ഇതോടെയാണ് കാർ പിന്നോട്ട് ഇറങ്ങി അപകടമുണ്ടായതെന്നാണ് കണ്ടെത്തൽ.
റേഞ്ച് റോവർ പോലൊരു വാഹനം ഇറക്കുന്നതിന് സാങ്കേതിക പരിജ്ഞാനം ഇല്ലാതെ പോയതാണ് അപകടകാരണമെന്നു തന്നെയാണ് റിപ്പോർട്ട് വ്യക്തമാകുന്നത്. സംഭവത്തിൽ വാഹനമിറക്കിയ അൻഷാദ് എന്ന ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
