സ്കൂൾ കുട്ടികൾക്ക് കരുതലേകാൻ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കുന്നു. സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ് പി ജി ) ആണ് പെട്ടി സ്ഥാപിക്കുന്നത്. ഇതിന്റെ ചുമതല പൊലീസിനായിരിക്കും. ഓരോ സ്‌കൂളിനും ഒരു പൊലീസ് ഉദ്യോഗസ്ഥന് ചുമതലയും നൽകും. ലഹരി മാഫിയയിൽനിന്നും മറ്റും വിദ്യാർഥികൾക്ക് സുരക്ഷ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് പുതിയ അധ്യയനവർഷം സ്‌കൂളുകളിൽ എസ് പി ജി രൂപീകരിക്കുന്നത്.
വിദ്യാർഥികൾക്ക് പേര് വച്ചും അല്ലാതെയും പെട്ടികളിൽ പരാതികൾ എഴുതിയിടാം. വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യും. മാസത്തിൽ ഒരു തവണ പെട്ടിതുറക്കും. എസ് പി ജിയുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാകും ഇവ തുറക്കുക. സ്‌കൂളിൽ പരിഹരിക്കേണ്ടവ അവിടെ തന്നെ പരിഹരിക്കും. ഗൗരവമുള്ള പരാതികളിൽ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്ക് കൈമാറും. സ്‌കൂളിൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റവും വിദ്യാർഥികൾക്ക് പരാതിപ്പെട്ടിയിലൂടെ അറിയിക്കാം.
ഒരു പൊലീസ് സ്‌റ്റേഷൻ അതിർത്തിയിലെ ഓരോ സ്‌കൂളിന്റെയും ചുമതല ആ സ്‌റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാകും. അംഗസംഖ്യ കുറഞ്ഞ സ്‌റ്റേഷനാണെങ്കിൽ ഒരാൾക്ക് ഒന്നിലേറെ സ്‌കൂളുകളുടെ ചുമതല കൈമാറും. സ്‌കൂളും പരിസരവും കേന്ദ്രീകരിച്ച് ഇന്റലിജൻസ് ജോലികളും ഇവർ നോക്കും. ലഹരി അടക്കമുളള മാഫിയകളുടെ സാന്നിധ്യം സ്‌കൂളുകളിൽനിന്ന് തുടച്ചു നീക്കുകയാണ് എസ് പി ജിയുടെ ലക്ഷ്യം.
കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും തടയാൻ ലക്ഷ്യമിട്ടാണ് എസ് പി ജി രൂപീകരിക്കുന്നത്. പൊലീസ്, എക്‌സൈസ്, പഞ്ചായത്ത്, പി ടി എ, രക്ഷകർതൃ സമിതി, അധ്യാപകർ, തദ്ദേശഭരണ പ്രതിനിധി തുടങ്ങിയവർ ഉൾപ്പെട്ടതാണ് എസ് പി ജി.