വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികളും സംഘടനകളും വ്യാജ പരസ്യം നല്‍കി പണം തട്ടുന്നതായി വ്യാപകമായ പരാതികള്‍ ഉയർന്നിരുന്നതായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി.
ഇ – മെയില്‍, വാട്സ് ആപ് സന്ദേശങ്ങളിലൂടെ വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കി ഉദ്യോഗാർത്ഥികളില്‍ നിന്നു പണം കൈപ്പറ്റുന്നതായാണ് പരാതി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ നിയമനങ്ങള്‍ക്കായി ഒരു ഏജൻസിയേയും നിയോഗിച്ചിട്ടില്ലെന്ന് മാനേജിങ് ഡയറക്ടർ ഡോ : ദിവ്യ എസ് അയ്യർ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ തൊഴിലവസരങ്ങളുടെ വിവരങ്ങള്‍ പ്രമുഖ മാധ്യമങ്ങളിലും കമ്പനി വെബ്സൈറ്റായ www.vizhinjamport.in ലും പ്രസിദ്ധീകരിക്കുന്നതാണെന്നും വ്യാജ തൊഴില്‍ പരസ്യങ്ങളില്‍പ്പെട്ട് വഞ്ചിതരാവരുതെന്നും തുറമുഖ കമ്പനി അറിയിച്ചു.
വിഴിഞ്ഞം ഇന്റർനാഷണല്‍ സീപോർട്ട് ലിമിറ്റഡിനെ പ്രതിനിധീകരിക്കുന്നുവെന്ന് വ്യാജമായി അവകാശപ്പെടുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ വാഗ്ദാനങ്ങളില്‍പ്പെട്ട് ഉദ്യോഗാർത്ഥികള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കമ്പനി ഉത്തരവാദി ആയിരിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖത്ത് ഒഴിവുണ്ടെന്ന തരത്തില്‍ ഒ എല്‍ എക്സ് ആപില്‍ പരസ്യം വന്നിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളിലും പരസ്യം പ്രത്യക്ഷപ്പെട്ടു. തുറമുഖ കമ്പനി അധികൃതർ പരാതി നല്‍കിയതോടെ ഇത് അപ്രത്യക്ഷമാവുകയും ചെയ്തു. പരസ്യത്തില്‍ നല്‍കിയിരുന്ന മൊബൈല്‍ നമ്പർ പ്രവർത്തിക്കുന്നുമില്ല. നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി വരുന്നു.