കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പൊലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രതിയായ അഫാന്‍റെ പിതാവിൻ്റെ അമ്മ സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം പൊലിസ് സമർപ്പിച്ചത്. കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ ആര്‍ഭാട ജീവിതവും അതുമൂലമുണ്ടായ സാമ്പത്തിക ബാധ്യകയുമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്ന് 88-ാം ദിവസമാണ് പൊലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. അമ്മൂമ്മ, സ്വന്തം സഹോദരൻ, കാമുകി, പിതാവിൻ്റെ സഹോദരൻ, അദ്ദേഹത്തിൻ്റെ ഭാര്യ എന്നിവരെയാണ് അഫാൻ നിരനിരയായി കൊന്നു തള്ളിയത്. ആദ്യം കൊലചെയ്യുന്നത് 95 വയസ്സുള്ള അമ്മൂമ്മ സൽമ ബീവിയെയാണ്. തനിച്ചു ഒരു വീട്ടിൽ താമസിച്ചിരുന്ന വൃദ്ധയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു ഇയാൾ. അഫാന്‍റെ ധൂർത്തും വഴിവിട്ട ജിവിതവും സൽമ ബീവി എതിർത്തിരുന്നു. കഴുത്തിൽ കിടന്ന സ്വർണമാല അഫാൻ ആവശ്യപ്പെട്ടുവെങ്കിലും വൃദ്ധ നൽകിയില്ല. ഈ മാല പിന്നീട് പൊലിസ് സ്വകാര്യ ബാങ്കിൽ നിന്നു കണ്ടെടുത്തിരുന്നു.