ദേശീയപാത 66 ൽ നിലവിൽ റോഡ് പണി നടന്നുകൊണ്ടിരിക്കുന്ന ചാവക്കാട് താലൂക്കിലെ മണത്തല വില്ലേജിലൂടെ കടന്നുപോകുന്ന ഭാഗത്ത് വിള്ളൽ രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. മെയ് 20 ന് പെയ്ത മഴയിലാണ് മണത്തലയിലെ മുസ്ലീം പള്ളിയുടെയും മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മുൻഭാഗത്തായുള്ള പാലത്തിൽ ഏകദേശം 50 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളതായി ചാവക്കാട് തഹസിൽദാർ റിപ്പോർട്ടു ചെയ്തത്.
വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് സംയുക്തപരിശോധന നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി പൊലീസ്, ആർ ടി ഒ, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, സോയിൽ ഡിപ്പാർട്ട്മെൻ്റ്, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, ജിയോളജി വകുപ്പ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ദൗത്യസംഘം സ്ഥലത്ത് പരിശോധന നടത്തി അതിൻ്റെ വിശദമായ റിപ്പോർട്ട് മെയ് 22 ന് ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു. സ്ഥലത്ത് പരിശോധന നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ദേശീയപാത അതോറിറ്റി എറണാകുളം പ്രോജക്ട് ഡയറക്ടർ ഒരുക്കണം.
ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെങ്കിൽ അതിന് ആവശ്യമായ നടപടികൾ ജില്ലാ പൊലീസ് മേധാവി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർ സ്വീകരിക്കണം. സംയുക്തപരിശോധനാ റിപ്പോർട്ട് ക്രോഡീകരിച്ച് നിശ്ചിത സമയത്തിനുള്ളിൽ ജില്ലാ കളക്ടർക്ക് ലഭ്യമാക്കുന്നതിനായി പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ പറയുന്നു. ജില്ലാ കളക്ടർ ദേശീയപാത അതോറിറ്റി എറണാകുളം പ്രോജക്ട് ഡയറക്റോടും പ്രത്യേകമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.