ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര, തനിക്ക് പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി ബന്ധമുണ്ടെന്നും, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി താൻ പതിവായി ബന്ധപ്പെട്ടിരുന്നുവെന്നും സമ്മതിച്ചു.
2023 ൽ പാകിസ്ഥാനിലേക്ക് പോകാനുള്ള വിസയ്ക്കായി ഹൈക്കമ്മീഷൻ സന്ദർശിച്ചപ്പോഴാണ് എഹ്‌സർ ദാർ എന്ന ഡാനിഷുമായി താൻ ആദ്യമായി ബന്ധപ്പെട്ടതെന്ന് ജ്യോതി പറഞ്ഞു. പഹൽഗാം ആക്രമണത്തെത്തുടർന്ന് പാകിസ്ഥാനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മെയ് 13 ന് ഇന്ത്യ പുറത്താക്കിയ പാക് നയതന്ത്രജ്ഞരിൽ ഡാനിഷും ഉൾപ്പെടുന്നുണ്ട്.
പാകിസ്ഥാൻ സന്ദർശന വേളയിൽ ഡാനിഷിന്റെ കോൺടാക്റ്റ് അലി ഹസ്സനെ കണ്ടുമുട്ടിയിരുന്നുവെന്നും തന്റെ താമസവും യാത്രയും ഉൾപ്പെടയുള്ള സൗകര്യങ്ങൾ തനിക്കായി ഒരുക്കിയെന്നും ജ്യോതി സമ്മതിച്ചു. കൂടാതെ, പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്ന് കരുതപ്പെടുന്ന ഷാക്കിർ, റാണ ഷഹബാസ് എന്നീ രണ്ട് വ്യക്തികൾക്ക് അലി ഹസ്സൻ തന്നെ പരിചയപ്പെടുത്തിയെന്നും ജ്യോതി വെളിപ്പെടുത്തി. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജ്യോതിക്ക് പ്ലാറ്റ്‌ഫോമിൽ ഏകദേശം 4 ലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട്. അതേസമയം, ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ജ്യോതി പാക് ചാരന്മാർക്ക് കൈമാറിയിട്ടുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്