ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ട് മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് കല്യാണിയുടെ മൃതദേഹം ചാലക്കുടിപ്പുഴയുടെ ആഴങ്ങളിൽ നിന്ന് കണ്ടെടുത്തത്. അങ്കണവാടിയിൽ നിന്നും കൂട്ടിക്കൊണ്ടുപോയ അമ്മ സന്ധ്യ കല്യാണിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്.
കല്യാണിയുടെ അമ്മ സന്ധ്യ കുറ്റം സമ്മതിച്ചതായി ആലുവ റൂറല്‍ എസ്പി എം. ഹേമലത മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ അമ്മ ഇപ്പോഴും മൊഴികള്‍ മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇവരെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യംചെയ്യലിലേക്ക് കടക്കുമെന്നും എസ്പി അറിയിച്ചു.
കല്യാണിയുടേത് മുങ്ങിമരണമാണ് എന്നതാണ് പ്രാഥമിക നിഗമനം. അമ്മ കുട്ടിയുമായി പുഴയുടെ പരിസരത്തേക്ക് പോകുന്നതും കുട്ടി കൂടെയില്ലാതെ തിരികെ വരുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സന്ധ്യയുടെ മെഡിക്കല്‍ പരിശോധനകള്‍ നടത്തിവരുകയാണ്, പരിശോധനയില്‍ മാനസികമായ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ പരിശോധനകളിലേക്ക് കടക്കും.ഇപ്പോഴും പല കാര്യങ്ങളും ഇപ്പോഴും വ്യക്തമായിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണ്ടിവരുമെന്നും എസ്പി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് കല്യാണിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. അച്ഛന്‍റെ വീട്ടുകാരാണ് മൃതദേഹം ഏറ്റുവാങ്ങിയത്.