ഇന്ത്യയുമായി വെടിനിർത്തൽ ധാരണയിലെത്തിയതിനു പിന്നാലെ വ്യോമാതിർത്ത് തുറന്ന് പാകിസ്താൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചതോടെ പാകിസ്താൻ അടിയന്തരമായി വ്യോമമേഖല അടച്ചിരുന്നു. മറുപടിയായി ഇന്ത്യയും വ്യോമാതിർത്തി അടച്ചു. കടലിലും ആകാശത്തും കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ഇന്ത്യയും പാകിസ്താനും ധാരണയിത്തിയിട്ടുണ്ട്. കര സൈന്യത്തിനോടും നാവികസേനയോടും വ്യോമസേനയോടും ഈ ധാരണ പാലിക്കാൻ ഇന്ത്യൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇരുരാജ്യങ്ങളും വെടിനിർത്തലിന് ധാരണായായെന്ന് പ്രഖ്യാപിച്ചത്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കു ശേഷം, ഇന്ത്യയും പാകിസ്താനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിനു സമ്മതിച്ചതായി അറിയിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ പാകിസ്താനുമായുള്ള ചർച്ചകളിൽ മൂന്നാം കക്ഷിയില്ലെന്ന നിലപാടിലാണ് ഇന്ത്യ. തീവ്രവാദത്തിനെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യ എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും ഇനിയങ്ങോട്ടും അതിൽ മാറ്റമുണ്ടാവില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു.
‘അതിർത്തിയിൽ വെടിനിർത്തുന്നതും സൈനിക നടപടികൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും ഇന്ന് ഒരു ധാരണയിലെത്തി. തീവ്രവാദത്തിനെതിരായി ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യ എന്നും കൈക്കൊണ്ടിട്ടുള്ളത്. അത് ഇനിയും തുടരും,’ അദ്ദേഹം ട്വീറ്റ് ചെയ്തു.